കുട്ടിയെ തട്ടിക്കൊണ്ട് പോയ ക്വട്ടേഷന്‍; പ്രതികളെ നിഴല്‍ പോലെ പിന്തുടര്‍ന്ന് പൊലീസ്, 3 പേര്‍ കൂടി അറസ്റ്റില്‍

By Bibin BabuFirst Published Oct 4, 2022, 10:49 PM IST
Highlights

നേരത്തെ പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ നൽകിയ ഫിസിയോ തെറാപിസ്റ്റ് സൈദലവി നേരത്തെ പിടിയിലായിരുന്നു

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേര്‍ കൂടി പിടിയിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ തമിഴ്നാട് സ്വദേശികളെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി സ്വദേശി അജയ്, കാട്ടൈത്തുറ സ്വദേശികളായ രാംകുമാർ, നാഗരാജ് എന്നിവരാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം ആറിനാണ് പതിനാലുകാരനെ കൊട്ടിയത്തെ വീട്ടിൽ നിന്നും ഒമ്പതംഗ സംഘം തട്ടിക്കൊണ്ട് പോയത്.

നേരത്തെ പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ നൽകിയ ഫിസിയോ തെറാപിസ്റ്റ് സൈദലവി നേരത്തെ പിടിയിലായിരുന്നു. പതിനാലുകാരന്റെ അമ്മ, 10 ലക്ഷം രൂപ സൈദലവിയുടെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കാനാണ് ഫിസിയോത്തെറാപ്പിസ്റ്റ് ക്വട്ടേഷൻ നൽകിയത്.  അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു തട്ടിക്കൊണ്ട് പോകൽ.

എതിർത്ത സഹോദരിയേയും ഇവർ അടിച്ചു വീഴ്ത്തി. സംഭവമുണ്ടായി മണിക്കൂറുകൾക്കകം തന്നെ പാറശ്ശാലയിൽ നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തിയിരുന്നു. ക്വട്ടേഷൻ സംഘത്തിലെ ഒരാളേയും അന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വിവരം അറിഞ്ഞ ഉടൻ തന്നെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൊട്ടിയം പൊലീസ് സന്ദേശം നൽകി.

പൂവാർ സ്റ്റേഷൻ പരിധിയിൽ പൊലീസിനെ കണ്ട സംഘം കുട്ടിയേയും കൊണ്ട് ഓട്ടോയിൽ പോകുന്നതിനിടെയാണ് പിടിയിലായത്. സംഭവം നടന്ന് അഞ്ചുമണിക്കൂറിനുള്ളിൽ തന്നെ പൊലീസിന് കുട്ടിയെ കണ്ടെത്താനായി. അവയവ മാഫിയ ആണോ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നായിരുന്നു കുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസിന്റെ ആദ്യ സംശയം. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവങ്ങൾക്ക് കാരണമെന്ന് വ്യക്തമായത്.  

2018 മുതല്‍ ഒരുമിച്ച് താമസം; ലോഡ്ജില്‍ മുറിയെടുക്കും, ബൈക്കില്‍ കറങ്ങും; മോഷണ സംഘത്തിലെ കണ്ണികള്‍ കുടുങ്ങി

click me!