ഗുഡ്സ് ട്രെയിനില്‍ നിന്ന് റേഷനരി കടത്തി; റെയില്‍വേ പൊലീസുകാര്‍ക്കെതിരെ നടപടി

By Web TeamFirst Published Jan 14, 2020, 4:07 PM IST
Highlights

സംസ്ഥാന സിവില്‍ സപ്ലെസ് വകുപ്പ് ഗോഡൗണുകളിലേക്ക് എത്തിച്ചതായിരുന്നു അരി. 288 അരിച്ചാക്കുകള്‍ ജനുവരി 8നാണ് മോഷണം പോയത്. എന്നാല്‍ സംഭവം റെയില്‍വേ  പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 

ഭുവനേശ്വര്‍: റേഷന്‍ കടകളിലേക്ക് കൊണ്ടുവന്ന 300ല്‍ അധികം ചാക്ക് അരി മോഷണം പോയ സംഭവത്തില്‍ നാല് റെയില്‍വേ  പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഗുഡ്സ് ട്രെയിനില്‍ ഒഡിഷയിലെ ജാര്‍സുഗുദ ജില്ലയില്‍ എത്തിച്ച അരിച്ചാക്കുകളാണ് മോഷണം പോയത്. സംഭവത്തില്‍ നാല് റെയില്‍വേ  പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 

ഇന്‍സ്പെക്ടര്‍ എല്‍ കെ ദാസ്, അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എസ് കെ കുമാര്‍, ഹവീല്‍ദാര്‍മാരായ ആര്‍ വി താക്കൂര്‍, ഡി ബക്സ്ല എന്നിവര്‍ക്കെതിരെയാണ് നടപടി. 288 അരിച്ചാക്കുകള്‍ ജനുവരി 8നാണ് മോഷണം പോയത്. എന്നാല്‍ സംഭവം റെയില്‍വേ  പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ നിന്നായിരുന്നു മോഷണം. 

ഒഡിഷ സംസ്ഥാന സിവില്‍ സപ്ലെസ് വകുപ്പ് ഗോഡൗണുകളിലേക്ക് എത്തിച്ചതായിരുന്നു അരി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ നടത്തിയ തെരച്ചിലില്‍ സ്റ്റേഷന് സമീപമുള്ള ഉപേക്ഷിച്ച നിലയിലുള്ള ഒരു വീട്ടില്‍ നിന്ന് ഇതില്‍ കുറച്ച് ചാക്ക് അരി കണ്ടെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തില്‍ റെയില്‍വേ  ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വ്യക്തമായത്. 

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ മോഷണമായിരുന്നതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ തയ്യാറാവാതിരുന്നതെന്ന് റെയില്‍വേ  പൊലീസ് ഡയറക്ടല്‍ ജനറല്‍ അരുണ്‍ കുമാര്‍ വിശദമാക്കി. 

click me!