
ജയ്പൂർ: രാജസ്ഥാനിൽ നാലുവയസുകാരിയോട് അധ്യാപകന്‍റെ കൊടും ക്രൂരത. രാജസ്ഥാനിലെ നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്ന് രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സ്കൂള്‍ പരിസരത്ത് വെച്ച് അധ്യാപകൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.
സ്കൂളിലെ അധ്യാപകനായിരുന്ന രവി വഗോരിയ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് സ്കൂൾ ആക്രമിച്ച് തകർത്തു. സ്കൂളിലെ ഫർണീച്ചറുകൾ തല്ലിത്തകർത്ത പ്രദേശവാസികള്‍ മാനേജരെ മർദിച്ച് അവശനാക്കി.
സെപ്റ്റംബർ 22ന് സ്കൂൾ പരിസരത്തു വച്ചാണ് അധ്യാപകൻ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് രക്തം കണ്ടെതിനെ തുടർന്ന് അമ്മ സ്കൂളിലെ പ്രധാന അധ്യാപകനെ വിവരം അറിയിച്ചിരുന്നു. എന്നാൽ കുട്ടി തന്നെ മൂർച്ചയേറിയ ആയുധം കൊണ്ട് സ്വയം മുറിവേൽപ്പിച്ചതായിരിക്കുമെന്നായിരുന്നു പ്രധാന അധ്യാപകന്റെ മറുപടിയെന്നും സ്കൂള്‍ അധികൃതർ അധ്യാപകനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോക്സോ വകുപ്പുള്‍പ്പടെ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Read More : 'നാളെ കോടിയേരിയുടെ പേരിൽ കേസെടുത്താലും അത്ഭുതമില്ല'; ഇ ഡി കമ്മ്യൂണിസ്റ്റ് വേട്ടക്കാരെന്ന് എം.വി ജയരാജൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam