
മുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സ്വകാര്യ ബാങ്കിലെ 40ഓളം കസ്റ്റമേഴ്സിനെയാണ് അതി വിദഗ്ധമായി തട്ടിപ്പ് സംഘം പറ്റിച്ചത്. ബാങ്ക് അക്കൌണ്ട് ഇന്ന് ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പാന്‍ കാര്‍ഡ് അത്യാവശ്യമായി അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. മുംബൈ നഗരത്തില്‍ മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ 40 ഓളം എഫ്ഐആറുകളാണ് സമാന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഫെബ്രുവരി 27നും മാര്‍ച്ച് 3നും ഇടയില്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ സമാന തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പത്ത് തവണയാണ്. ഇത്തരം സന്ദേശങ്ങളില്‍ വീഴരുതെന്നാണ് മുംബൈ സൈബര്‍ പൊലീസ് ഇതിനോടകം ആവശ്യപ്പെട്ടിരിക്കുന്നത്. ലിങ്കിലെ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയപ്പോള്‍ ബാങ്ക് ജീവനക്കാരിയെന്ന് വ്യക്തമാക്കിയ ഒരാളില്‍ നിന്ന് ഫോണ്‍ വിളി എത്തിയെന്നും ഇതില്‍ ആവശ്യപ്പെട്ട ഒടിപി നല്‍കിയതോടെ പണം നഷ്ടമായതായാണ് പരാതിക്കാര്‍ വിശദമാക്കുന്നത്. ഇത്തരം ഫിഷിംഗ് സന്ദേശങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 1.3 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സൈബര്‍ പൊലീസ് വിശദമാക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പരാതിക്കാര്‍ക്ക് സന്ദേശം ലഭിച്ചത്.
സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോണ്‍ കോളില്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ ബാങ്ക് ജീവനക്കാരെന്ന പേരില്‍ സംസാരിച്ചവര്‍ ശ്രമിക്കുകയും ഇതിനിടയില്‍ ഉപോഭാക്താക്കളുടെ വിവരങ്ങള്‍ സൂത്രത്തില്‍ കൈക്കലാക്കി പണംതട്ടിയെടുക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. മുതിര്‍ന്ന പൌരന്മാരും ബാങ്ക് ജീവനക്കാരും കോര്‍പ്പറേറ്റ് ജീവനക്കാരും അഭിനേതാക്കളും അടക്കമുള്ളവരെയാണ് നിലവില്‍ തട്ടിപ്പ് സംഘം പറ്റിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam