അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ അഞ്ചുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നു; അമ്മയടക്കം നാല് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jul 19, 2019, 1:12 AM IST
Highlights

 ബന്ധങ്ങൾക്ക് കുട്ടി തടസ്സമാകുമെന്ന് കണ്ടതോടെയാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കുട്ടിയെ തൊട്ടടുത്ത ശ്മാശനത്തിൽ എത്തിച്ച് തലയ്ക്ക് അടിച്ച് ബോധം കെടുത്തി. പിന്നെ കഴുത്തറത്ത് കൊന്നു. ഒന്നും അറിയില്ലെന്ന ഭാവത്തിൽ തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതിയും കൊടുത്തു.

തേനി: അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും ബന്ധുക്കളും കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ 
അമ്മയടക്കം നാല് പേരെ തേനി പൊലീസ് അറസ്റ്റ് ചെയ്തു. കോംബൈ സ്വദേശി ഗീത, ഭർത്താവ് ഉദയകുമാർ, ഗീതയുടെ സഹോദരി ഭുവനേശ്വരി, അവരുടെ ഭർത്താവ് കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഗീതയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. രണ്ട് വർഷം മുമ്പാണ് ഗീത ആദ്യ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തത്.

ആദ്യ ബന്ധത്തിലെ കുട്ടി ഇടക്ക് ഗീതയെ കാണാൻ വരുമായിരുന്നു. എന്നാൽ ഇതേച്ചൊല്ലി ഗീതയും ഉദയകുമാറും തമ്മിൽ വഴക്കിടുക പതിവായി. ഇത് പരിഹരിക്കാനെത്തിയതാണ് സഹോദരി ഭുവനേശ്വരിയും ഭർത്താവ് കാർത്തികും. ഈ സന്ദർശനം പതിവായപ്പോൾ ഗീതയും കാർത്തികും ഭുവനേശ്വരിയും ഉദയകുമാറും തമ്മിൽ അടുപ്പത്തിലായി. ഈ ബന്ധങ്ങൾക്ക് കുട്ടി തടസ്സമാകുമെന്ന് കണ്ടതോടെയാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കുട്ടിയെ തൊട്ടടുത്ത ശ്മാശനത്തിൽ എത്തിച്ച് തലയ്ക്ക് അടിച്ച് ബോധം കെടുത്തി. പിന്നെ കഴുത്തറത്ത് കൊന്നു. ഒന്നും അറിയില്ലെന്ന ഭാവത്തിൽ തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതിയും കൊടുത്തു.

ഈ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് ശ്മാശനത്തിൽ നിന്ന് കണ്ടെത്തിയത്. തൊട്ടടുത്ത കടയിലെ സിസിടിവി പരിശോധിച്ചപ്പോൾ കാർത്തിക് കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അരും കൊലയുടെ വിവരങ്ങൾ ഒരോന്നായി പുറത്ത് വന്നത്. പ്രതികളെ തേനി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

click me!