കുട്ടികൾ ഗെയിമിന് അടിമകളെന്ന് പോലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്ത് ശീലമുള്ളവരാണ്. കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്.
ലക്നൗ: ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് സഹോദരങ്ങളായ 3 പെണ്‍കുട്ടികൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. 12ഉം14ഉം16ഉം വയസുളള പാഖി, പ്രാചി, വിഷിക എന്നീ സഹോദരിമാരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടികൾ ഓണ്‍ലൈൻ ഗെയിമിന് അടിമകളെന്ന് പോലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്ത് ശീലമുള്ളവരാണ്. കെട്ടിടത്തിന്റെ 9ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. കുട്ടികൾ ഗെയിമിന് അടിമകളെന്ന് ഇവരുടെ പിതാവും വ്യക്തമാക്കുന്നു. ഗെയിം തങ്ങളുടെ ജീവിതമാണെന്നും അതില്ലാതെ പറ്റില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഇവര്‍ കൃത്യമായി സ്കൂളിൽ പോയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. കൊവിഡ് കാലത്തിന് ശേഷം ഇവര്‍ ഓണ്‍ലൈൻ ഗെയിമിന് പൂര്‍ണമായും അടിമകളായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. കൊറിയൻ ഗെയിമിന്‍റെ ടാസ്ക് എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയുടെ ഭാഗമായി കെട്ടിടത്തിലെ മറ്റ് അന്തേവാസികളോട് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. പുലര്‍ച്ചെ 2 മണിയോടെ വലിയ ശബ്ദം കേട്ടുവെന്നും വന്ന് നോക്കിയപ്പോള്‍ മൂന്ന് കുട്ടികളും ഗുരുതരമായി പരിക്കേറ്റ് നിലത്ത് വീണു കിടക്കുന്നത് കണ്ടതായും ഇവര്‍ സാക്ഷ്യപ്പെടുത്തി. ആശുപത്രിയിലെത്തിച്ച സമയത്ത് മൂവരുടെയും മരണം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കളിച്ചിരുന്ന ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങളുള്ള ആത്മഹത്യക്കുറിപ്പ് കിട്ടിയതായും കുട്ടികളുടെ അച്ഛൻ പൊലീസിനോട് വെളിപ്പെടുത്തി. ഈ ഗെയിം തങ്ങള്‍ക്ക് കളിക്കാതിരിക്കാനാകില്ലെന്ന് കുട്ടികള്‍ കുറിപ്പിൽ പരാമര്‍ശിച്ചിട്ടുണ്ട്. പൊലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

