
തൃശൂര്‍: മദ്യത്തിന്റെ സ്റ്റോക്ക് കണക്കുകളില്‍ തിരിമറി നടത്തി ബാര്‍ ഡയറക്ടറെ പറ്റിച്ച് അമ്പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി തള്ളി. പീച്ചി വിലങ്ങന്നൂര്‍ കല്ലിങ്കല്‍ വീട്ടില്‍ പ്രശാന്തി (37) ന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
2022-2023 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരൂരിലെ വേലോര്‍ഡ് ബാര്‍ ആന്‍ഡ് ഹോട്ടലില്‍ മാനേജരായിരുന്നു പ്രതി. ഇയാളും അക്കൗണ്ടന്റായ കൂട്ടാളിയും ബാര്‍ ടെന്‍ഡറും സ്റ്റോക്ക് ചെയ്ത മദ്യത്തിന്റെ കണക്കുകളില്‍ തിരിമറി നടത്തുകയും സ്റ്റോക്കിലുള്ള മദ്യം കണക്കില്‍പ്പെടുത്താതെ വില്‍പ്പന നടത്തി ബാര്‍ ഡയറക്ടറെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്. തെളിവുകളായ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചാണ് പ്രതികള്‍ ഒളിവില്‍ പോയത്. വിശ്വാസ വഞ്ചനയ്ക്കും പണം തട്ടിച്ചതിനുമെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഒളിവിലിരുന്ന പ്രതി ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത്.
കേസ് ഫയലും രേഖകളും പരിശോധിച്ച കോടതി പ്രതിക്ക് ജാമ്യം നല്‍കിയാല്‍ പൊലീസ് അന്വേഷണത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും കുറ്റത്തിന്റെ ആഴം നിസാരവല്‍ക്കരിക്കാവുന്നതല്ലെന്നും കേസിന്റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
'കനകക്കുന്നില്‍ ചന്ദ്രനിറങ്ങി..'; മ്യൂസിയം ഓഫ് ദ മൂണ്‍ നാളെ പുലര്‍ച്ചെ വരെ, വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam