
ഫ്ലോറിഡ: അടുക്കള തോട്ടത്തിൽ ശല്യക്കാരായ അയൽവാസിയുടെ നായകൾക്ക് കീടനാശിനി കൊടുത്ത് കൊന്നുവെന്ന ആരോപണത്തിൽ നഴ്സ് അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അയൽവാസിയുടെ പൂച്ചകളും വളർത്തുനായകളും സ്ഥിരമായി ശല്യക്കാരായി മാറിയതിന് പിന്നാലെ ഇനിയും തോട്ടത്തിൽ കയറിയാൽ കൊന്ന് കളയുമെന്ന് ഇവർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തമീഷ നൈറ്റൻ എന്ന 51കാരിയാണ് അറസ്റ്റിലായത്.
രണ്ട് പൂച്ചകളേയും ഗർഭിണിയായിരുന്ന നായയേുമാണ് ഇവർ കീടനാശിനി കൊടുത്ത് കൊന്നതെന്നാണ് പരാതി. എട്ട് കുഞ്ഞുങ്ങളാണ് ഗർഭിണിയായ നായയ്ക്ക് ഉണ്ടായിരുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്. 2023 ആഗസ്റ്റ് മാസത്തിലാണ് വളർത്തുമൃഗങ്ങൾ ചത്തത്. അസാധാരണമായ മരണത്തേക്കുറിച്ച് ഉടമയ്ക്ക് തോന്നിയ സംശയമാണ് അയൽവാസിയുടെ ക്രൂരത പുറത്തുകൊണ്ടുവന്നത്. നഴ്സിന്റെ വീടിന്റെ ഭാഗത്ത് പോയി വന്ന വളർത്തുമൃഗങ്ങൾ അസാധാരണമായ രീതിയിൽ അസ്വസ്ഥരാവുകയും പിന്നീട് ചാവുകയും ചെയ്തതോടെയാണ് ഉടമ പൊലീസിൽ പരാതി നൽകിയത്.
വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു വളർത്തുമൃഗങ്ങളുടെ മൃതശരീരം കിടന്നിരുന്നത്. പൊലീസ് അന്വേഷണത്തിൽ നഴ്സിന്റെ വീടിലെ സിസിടിവി ദൃശ്യങ്ങൾ തന്നെയാണ് ഇവർക്കെതിരായ തെളിവായി മാറിയത്. പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഭക്ഷണം നഴ്സ് അയൽവാസിയുടെ ഓമന മൃഗങ്ങൾക്ക് നൽകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. വളർത്തുമൃഗങ്ങളുടെ മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ നടത്തിയ പരിശോധനയിൽ കീടനാശിനികളിൽ കാണുന്ന ഫോറേറ്റ് എന്ന വസ്തുവാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
മൂന്ന് സർവ്വകലാശാലകളിലായി നടത്തിയ സാംപിൾ പരിശോധനയിലാണ് കീടനാശിനിയാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് വ്യക്തമായത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി ഇത്തരം പ്രവർത്തി ചെയ്യുമെന്ന് കണക്കുകൂട്ടാനേ സാധിക്കില്ലെന്നാണ് കോടതി കേസിൽ നിരീക്ഷിക്കുന്നത്. ലേക്ക് ലാന്‍റിലെ ആശുപത്രിയിലായിരുന്നു നഴ്സ് ജോലി ചെയ്തിരുന്നത്. മൃഗങ്ങൾക്കെതിരായ ആക്രമണത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോൾക്ക് കൌണ്ടി ജയിലിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam