മോട്ടോർ സൈക്കിളിൽ യമുന പാലത്തിന് മുകളിലേക്ക് എത്തിയ കുടുംബം പാലത്തിൽ വച്ച് വഴക്കിട്ടതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്.

ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. പിന്നാലെ ഭാര്യയേയും യമുനാ നദിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തക്ക സമയത്ത് ഇടപെട്ടതിനാൽ യുവതി രക്ഷപ്പെടുകയായിരുന്നു. ആഗ്ര സ്വദേശിയായ റിങ്കു എന്നയാളാണ് 11മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് എറിഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം. മോട്ടോർ സൈക്കിളിൽ യമുന പാലത്തിന് മുകളിലേക്ക് എത്തിയ കുടുംബം പാലത്തിൽ വച്ച് വഴക്കിട്ടതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. യുവതിയോട് വാക്കേറ്റത്തിലേർപ്പെട്ട റിങ്കു പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.

Scroll to load tweet…

യുവതി നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവത്തിൽ ഇടപെട്ടത്. യുവാവ് മർദ്ദിച്ചതിന്റെ ചതവുകളും വീഡിയോയിൽ യുവതി നാട്ടുകാർക്ക് കാണിക്കുന്നുണ്ട്. സ്ത്രീയെ രക്ഷപ്പെടുത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു. ഇയാളെ നാട്ടുകാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് പ്രതിയായ റിങ്കുവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നദിയിൽ വീണ കുഞ്ഞിനെ കണ്ടെത്തുന്നതിനായി ഡൈവർമാരുടെ സഹായത്തോടെ പോലീസും രക്ഷാപ്രവർത്തകരും യമുനാ നദിയിൽ തിരച്ചിൽ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം