27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി

Published : Apr 10, 2026, 09:29 PM IST
kalaburagi murder

Synopsis

കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ജ്യോതിയുടെ പണമായിരുന്നു വിവാഹിതനും കുട്ടികളുമുള്ള അമർ ലക്ഷ്യമിട്ടിരുന്നത്.

കലബുറഗി: മകന്റെ പ്രായമുള്ള കാമുകന് നൽകിയത് ലക്ഷങ്ങൾ. തിരികെ ചോദിച്ചതിന് പിന്നാലെ 57കാരിയായ അധ്യാപികയ്ക്ക് നഷ്ടമായത് ജീവൻ. കർണാടകയിലെ കലബുറഗിയിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന് പിന്നിൽ പ്രണയ ബന്ധത്തിൽ പണത്തിനോടുള്ള അത്യാഗ്രഹമെന്ന സൂചനയുമായി പൊലീസ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കലബുറഗി ജില്ലയിലെ കമലാപുർ താലൂക്കിലുള്ള കലമൂഡ് ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് കമലാപുർ പൊലീസ് അന്വേഷണം ഊർജിതമാക്കി. കലബുറഗി സ്വദേശിനിയായ ജ്യോതി കപാളെ (57) ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള വാഞ്ജരഖേഡ സർക്കാർ സ്കൂളിലെ അധ്യാപികയായിരുന്നു ജ്യോതി.

അവിവാഹിതയായ ജ്യോതി ഭാൽക്കിയിലായിരുന്നു താമസിച്ചിരുന്നത്. അവധി ദിവസങ്ങളിൽ കലബുറഗിയിലെ ആനന്ദ് നഗറിലുള്ള അമ്മയുടെ വീട്ടിലേക്ക് വരുമായിരുന്നു. ഈ സമയത്താണ് അയൽവാസിയായ അമർ ഗുഡ്ഡള്ളി (27) എന്ന യുവാവുമായി ജ്യോതി പരിചയത്തിലാകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ജ്യോതിയുടെ പണമായിരുന്നു വിവാഹിതനും കുട്ടികളുമുള്ള അമർ ലക്ഷ്യമിട്ടിരുന്നത്. 15 മുതൽ 20 ലക്ഷം രൂപ വരെ ജ്യോതി അമറിന് നൽകിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ പണം ഉപയോഗിച്ചാണ് അമർ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. അടുത്തിടെ 27കാരൻ  ഥാർ കാർ വാങ്ങിയിരുന്നു.

അടുത്തിടെ താൻ നൽകിയ പണം തിരികെ വേണമെന്ന് ജ്യോതി അമറിനോട് ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ ജ്യോതിയെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ അയാൾ  പദ്ധതിയിട്ടു. ഏപ്രിൽ 3ന് ജ്യോതിയെയും കൂട്ടി അമർ തന്റെ ഥാർ കാറിൽ ക്ഷേത്രത്തിലും മറ്റ് പല സ്ഥലങ്ങളിലും കറങ്ങാൻ പോയി. രാത്രിയായപ്പോൾ കലമൂഡിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി, നേരത്തെ കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി കാറിന്റെ ഡിക്കിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.

ജ്യോതിയുടെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമറിനെ സംശയം തോന്നിയത്. പിന്നാലെയാണ് ഒളിവിൽപ്പോയ അമറിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പെട്രോൾ കാനും ഥാർ കാറും പൊലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂട്ടത്തിലൊരാൾ എയ്റോനോട്ടിക്കൽ എൻജിനീയർ; പ്രചോദനമായത് വെബ് സീരീസ്, 300 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ജ്വല്ലറി കവർച്ച ശ്രമത്തിൽ 3 പേർ അറസ്റ്റിൽ
മൾട്ടി നാഷണൽ കമ്പനിയിലെ ജീവനക്കാരികളുടെ കൂട്ടപ്പരാതി, ലൈം​ഗിക പീഡനക്കേസിൽ ടീം ലീഡ് അടക്കം ആറ് പേർ അറസ്റ്റിൽ