സ്വര്‍ണ്ണവ്യാപാരിയില്‍ നിന്നും 65 ലക്ഷം കവര്‍ന്ന കേസില്‍ 15 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു

By Web TeamFirst Published Oct 16, 2021, 12:16 AM IST
Highlights

കഴിഞ്ഞ മാസം 22 നാണ് മൊഗ്രാല്‍പുത്തൂരില്‍ സ്വർണ്ണ വ്യാപാരിയുടെ ഇന്നോവ കാര്‍, ഡ്രൈവറെയടക്കം തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നത്. 

കാസര്‍കോട്: ദേശീയ പാതയില്‍ സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്ന് 65 ലക്ഷം കവര്‍ന്ന കേസില്‍ 15 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു. പ്രതി ബിനോയിയുടെ തൃശൂരിലെ വീട്ടില്‍ നിന്ന് അടക്കമാണ് പണം കണ്ടെത്തിയത്. ഇതോടെ കവര്‍ച്ചാപ്പണത്തില്‍ 21 ലക്ഷം രൂപ അന്വേഷണ സംഘം വീണ്ടെടുത്തു.

കഴിഞ്ഞ മാസം 22 നാണ് മൊഗ്രാല്‍പുത്തൂരില്‍ സ്വർണ്ണ വ്യാപാരിയുടെ ഇന്നോവ കാര്‍, ഡ്രൈവറെയടക്കം തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നത്. 65 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതിയെങ്കിലും രണ്ടരക്കോടിയെങ്കിലും തട്ടിയെടുത്തെന്നാണ് പൊലീസ് നിഗമനം. സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കൈലാസിന്‍റെ പണമാണ് സംഘം തട്ടിയെടുത്തത്. കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായിരുന്നു. ഇതില്‍ ബിനോയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പത്തുലക്ഷത്തോളം രൂപ കണ്ടെടുത്തത്.

പിടിയിലാകാനുള്ള പ്രതി എഡ്വിന്‍റെ വീട്ടില്‍ നിന്ന് നേരത്തെ ഏഴര ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. ബാക്കി പണം ആരുടെയൊക്കെ കൈയിലുണ്ടെന്നുള്ള അന്വേഷണത്തിലാണിപ്പോള്‍. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ, സാന്‍ട്രോ എന്നീ കാറുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഒരു ടവേറ കാര്‍ പിടികൂടിയിരുന്നു. ഇനിയും പത്ത് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെല്ലാം സംസ്ഥാനം വിട്ടതായാണ് സൂചന.
 

click me!