ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്
കോഴിക്കോട് വടകരയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ഇയാളെ തള്ളിയിട്ട ആസാം സ്വദേശി മുഫാദൂര്‍ ഇസ്ലാമിനെ യാത്രക്കാര്‍ പിടികൂടി ആര്‍ പി എഫിലേല്‍പ്പിച്ചു. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ എറണാകുളം ഇന്‍റര്‍ സിറ്റി എക്സപ്രസിലായിരുന്നു സംഭവം. കോഴിക്കോട് മാങ്കാവില്‍ നിര്‍മാണ തൊഴിലാളികളായിരുന്ന വിവേകും മുഫാദൂര്‍ ഇസ്ലാമും മാഹിയിലെത്തി മദ്യപിച്ച ശേഷം കോഴിക്കോട്ടേക്ക് തിരികെ വരികായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ട്രെയിനില്‍ കയറിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ട്രെയിന്‍ മുക്കാളിയെത്തിയപ്പോള്‍ വിവേകിനെ മുഫാദൂര്‍ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. യാത്രക്കാര്‍ മുഫാദൂറിനെ പിടികൂടി റയില്‍വേ പൊലീസില്‍ വിവരമറിയിച്ചു.
ട്രെയിന്‍ വടകരസ്റ്റേഷനിലെത്തിയതോടെ ആര്‍ പി എഫ് ഇയാളെ കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ നല്‍കിയ വിവരമനുസരിച്ച് റെയില്‍വേ ട്രാക്കില്‍ ആര്‍പിഎഫും റയില്‍വേ പോലീസും നടത്തിയ തെരച്ചിലിലാണ് ഗുരുതര പരുക്കുകളോടെ വിവേകിനെ കണ്ടെത്തിയത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മുഫാദൂറിനെ പിന്നീട് റയില്‍വേ പൊലീസിന് കൈമാറി.