
ദില്ലി : ചത്തിസ്ഗഡിലെ ഭരത്പൂരിൽ മനേന്ദ്രഗഡിൽ നഴ്‌സിനെ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂര കൃത്യമുണ്ടായത്. യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും മെബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്. ദൃശ്യങ്ങൾ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നഴ്‌സ് പൊലീസിനോട് വെളിപ്പെടുത്തി. നാല് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ഒരാൾ പതിനേഴ്വയസുകാരനാണെന്നാണ് വിവരം.
പുതിയതായി ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിലെ മറ്റ് ജീവനക്കാർ ദീപാവലി അവധിയിലായിരുന്നു. ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടങ്ങളും ദീപാവലി അവധിയായതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ആശുപത്രിയിൽ നഴ്സ് തനിച്ചാണുള്ളതെന്ന് മനസിലാക്കിയാണ് നാലംഗ സംഘമെത്തിയത്. രണ്ട് മണിക്കൂറോളം പെൺകുട്ടിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി. വിവരം പറത്ത് പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടി തിരികെ വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ച ശേഷം, ധൈര്യപൂർവ്വം പൊലീസിൽ പരാതി നൽകി. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ചത്തിസ്ഗഡ് നേഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. ഉൾഗ്രാമ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.