അഭയ കേസ്; സിസ്റ്റർ പീഡനത്തിനിരയായിട്ടില്ലെന്ന് മുൻ ഫോറൻസിക് ഉദ്യോഗസ്ഥർ മൊഴി നൽകി

By Web TeamFirst Published Oct 22, 2019, 11:57 AM IST
Highlights

അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിൽ പുരുഷ ബീജത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്നും ഇവർ കോടതിയിൽ മൊഴി നൽകി. 

തിരുവനന്തപുരം: സിസ്റ്റർ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴി.  മുൻ കെമിക്കൽ എക്സാമിന‌ർ ആർ ഗീതയും അനലിസ്റ്റ് ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിൽ പുരുഷ ബീജത്തിന്‍റെ അംശം കണ്ടെത്തിയില്ലെന്നും ഇവർ കോടതിയിൽ മൊഴി നൽകി. 

Read More: അഭയ കേസ്: രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വെറുതെ വിട്ട പ്രതികളെ ഇന്ന് വിസ്തരിക്കും

സിസ്റ്റർ അഭയയുടെ രാസപരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ സിജെഎം കോടതി നേരത്തെ വെറുതെ വിട്ട ഉദ്യോഗസ്ഥരാണ് മൊഴി നൽകിയ രണ്ട് സാക്ഷികളും. 1992 ഏപ്രിൽ പത്തിന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്ന് കാട്ടി ജോമോൻ പുത്തൻപുരയ്ക്കലാണ് സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നത്.

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

click me!