
മതിലകം: തൃശൂര്‍ മതിലകം കട്ടൻ ബസാറിലെ വിജിത്ത് കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഒഡീഷ ഗംഗാപൂർ സ്വദേശി ടൊഫാൻ മല്ലിക്ക് ആണ് പിടിയിലായത്. മറ്റു മൂന്നു പേര്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 26നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.
ഇതരസംസ്ഥാനതൊഴിലാളികളായ ടൊഫാൻ, നബ്ബ, സുശാന്ത് എന്നിവര്‍ താമസിച്ചിരുന്ന കട്ടൻ ബസാറിലെ മുറിയില്‍ വിജിത്ത് എത്തിയിരുന്നു. പണത്തിന്‍റെ പേരിലുണ്ടായ തർക്കം അടിപിടിയിലെത്തുകയും പ്രതികൾ വിജിത്തിനെ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. വിജിത്തിനെ കത്തികൊണ്ട് കുത്തിയും തലയ്ക്ക് അടിച്ചും കൊലപ്പെടുത്തിയ ശേഷം ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ കെട്ടിപ്പൊതിഞ്ഞുവച്ചു.
മറ്റ് രണ്ടു പേരുടെ കൂടി സഹായത്തോടെ മൃതദേഹം വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് നാല് പേരും ഒഡീഷയിലേക്ക് കടന്നു. പ്രതികളെ പിടികൂടാൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഓപ്പറേഷൻ ശിക്കാർ' ഒഡീഷയില്‍ കഴിഞ്ഞ മൂന്നു ദിവസമായി അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷയിലെ സല്യാസാഹിയില്‍ നിന്നാണ് ടൊഫാൻ മല്ലിക്ക് അറസ്റ്റിലായത്. ആദ്യം അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്ന പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിച്ചു. പ്രതിയെ രാവിലെ ഒഡീഷയില്‍ നിന്ന് മതിലകത്തെത്തിച്ചു. മറ്റു മൂന്നു പേരെയും ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസിൻറെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam