'നവോത്ഥാന നമ്പർ 1 എന്ന് ഉദ്ഘോഷിക്കുന്ന കേരളത്തില്‍, അവളുടെ വിലാപങ്ങളും ഉയര്‍ന്നുകാണില്ലേ?'

Published : Mar 21, 2019, 05:02 PM ISTUpdated : Mar 21, 2019, 05:22 PM IST
'നവോത്ഥാന നമ്പർ 1 എന്ന് ഉദ്ഘോഷിക്കുന്ന കേരളത്തില്‍, അവളുടെ വിലാപങ്ങളും ഉയര്‍ന്നുകാണില്ലേ?'

Synopsis

ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി നടി ശ്രീയ രമേശ്. 

തിരുവനന്തപുരം: ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13-കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി നടി ശ്രീയ രമേശ്. സംഭവത്തെ കുറിച്ച് സമൂഹത്തില്‍ കനത്തുവരുന്ന മൗനം വേദനിപ്പിക്കുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുകൊണ്ടാണോ പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ ഗൗരവത്തോടെ കാണാന്‍ സര്‍ക്കാരും നേതാക്കളും തയ്യാറാകത്തതെന്നും നടി ഫേസബുക്ക്  കുറിപ്പില്‍ ചോദിക്കുന്നു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം

നാല് പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടി. പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയത്.

ജീവിതത്തിന്റെ വർണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ 13 കാരിയായ രാജസ്ഥാൻകാരി പെൺകുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയർത്തുന്ന കേരളത്തിൽ അത്തരം സംഭവങ്ങൾ നടക്കുമ്പോൾ വല്ലാത്ത ഒരു മൗനം ആണ്. 

ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു. അനീതിയെ എതിർക്കുന്നതിലല്ല മറിച്ച് അവനവന്റെ രാഷ്ടീയ/മത താല്പര്യത്തിനും വിരുദ്ധമായതിനെ മാത്രം തെരഞ്ഞെടുത്ത് എതിർക്കുക എന്നതാണ് ഇതിന്റെ പിന്നിൽ എന്ന് കരുതുന്നു. പ്രതികൾക്ക് ആരെങ്കിലും ഒത്താശ ചെയ്യുന്നു എങ്കിൽ, ആ കൃത്യത്തെ ഇതര സംസ്ഥാന വിഷയങ്ങളുമായി സമീകരിച്ച് ന്യായീകരിക്കുന്നു എങ്കിൽ ഒരു നിമിഷം ആ കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ വീടുകളിലെ സമപ്രായക്കാരായ കുരുന്നുകളെ പറ്റി ചിന്തിക്കുക. ആ പതിമൂന്ന് കാരിക്കും കുടുമ്പത്തിനും #ജസ്റ്റിസ് കിട്ടേണ്ടതുണ്ട്.

ദാരിദ്രത്തിനിടയിലാണ്, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിതമെങ്കിലും പതിമൂന്നു കാരിയായ അവളുടെയും മാതാപിതാക്കളുടേയും സന്തോഷങ്ങൾ ഒരു സംഘം ക്രൂരന്മാർ തല്ലിക്കെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകൾ ആശങ്കയുടെ കണ്ണീരിലേക്ക് വഴിമാറിയിരിക്കുന്നു. ആസുരജന്മം എടുത്ത ചിലർ തട്ടിക്കൊണ്ടു പോകുമ്പോൾ ആ പെൺകുട്ടി എന്തുമാത്രം വിഹല്വയായിരിക്കും? അവളുടെ വിലാപങ്ങൾ പരസ്യങ്ങളിൽ ഉദ്ഘോഷിക്കുന്ന നവോഥാന നമ്പർ:1 എന്ന ഈ കേരളത്തിലെ അന്തരീക്ഷത്തിൽ ഉയർന്നിട്ടുണ്ടാകില്ലെ? 

എന്തേ ആരും കേൾക്കാതെയും പ്രതികരിക്കാതെയും പോയത്? അവളുടെ മാതാപിതാക്കളുടെ സങ്കടങ്ങൾക്ക് കാതു കൊടുക്കുവാൻ എന്തേ നമുക്ക് ആകാത്തത്? പ്രവാസികളാണ് മലയാളികളിൽ വലിയ ഒരു വിഭാഗം ഇതര ദേശത്തുവച്ച് നമുക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥ അവർക്കും ഉണ്ട് എന്ന് എന്തേ തിരിച്ചറിയാത്തത്? വിദേശത്ത് സ്ത്രീകൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ പോലീസിൽ പരാതിനൽകിയാൽ എത്ര വേഗമാണ് നടപടികൾ ഉണ്ടാകാറുള്ളതെന്ന് പ്രവാസികൾക്കെങ്കിലും അറിയാം. ഇവിടെ ആ കൊച്ചു പെൺകുട്ടിയുടെ നേർക്ക് പീഡന ശ്രമം ഉണ്ടായപ്പോൾ അവളുടെ മാതാപിതാക്കൾ നേരത്തെ പരാതി നൽകിയിരുന്നതുമാണ് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്.

കേരളത്തിലെ പെൺകുട്ടിയുടെയും സ്ത്രീകളുടേയും സുരക്ഷയെ പറ്റി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു പെരുമ്പാവൂർ ജിഷയുടെ ക്രൂരമായ കൊലപാതകം നടന്നപ്പോൾ. അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അത് ഒറ്റപ്പെട്ടതായി കാണാൻ ആകില്ല. ഭയാനകമാം വിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്ത്രീകൾക്ക് നേരെ നേരിട്ടും സൈബർ സ്പേസിലും ഉള്ള അധിക്രമങ്ങൾ. മയക്കുമരുന്നിന്റെ ലഹരിയിലാണ് ചെയ്തത് എന്ന് പല കൊലപാതക, അക്രമ വാർത്തകൾക്കൊപ്പവും കാണാറുണ്ട്. 

സമൂഹത്തിൽ മയക്കുമരുന്നിന്റെ വ്യാപനം വർദ്ധിക്കുന്നു എന്നതിനെയാണ് അത് അടിവരയിടുന്നത്. ആ കുരുന്നിന്റെ ജീവൻ അപകടത്തിലാകും മുൻപേ എത്രയും വേഗം കണ്ടെത്തുവാൻ പോലീസിനു ആകട്ടെ. ഇത്തരം സംഭവങ്ങൾ നമ്മളുടെ കുരുന്നുകളെ തേടിയെത്താതിരിക്കുവാൻ മൗനം വെടിയുക, പ്രതികരിക്കുവാനും ജാഗ്രതയോടെ ഇരിക്കുവാൻ തയ്യാറാകുക.

വോട്ട് അഭ്യർഥനയുമായി വരുന്ന രാഷ്ടീയ പ്രവർത്തകരോട് കൂടെയാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണോ നിങ്ങൾ അവളുടെ തട്ടിക്കൊണ്ടു പോകൽ പ്രശ്നത്തെ ഗൗരവത്തിൽ എടുക്കാത്തത്? അവൾ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തിൽ ആണ് അവൾ ജീവിച്ചിരുന്നത്, അവൾക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ