
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ രാജ് കൊലക്കേസിൽ പെൺ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പരയുന്നത്. ഷാരോണിനോട് പറഞ്ഞ ജാതകപ്രശ്നം കള്ളമായിരുന്നുവെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കി. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാന്‍ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാല്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയതെന്ന് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിലെത്തിയ ഷാരോണിന് കഷായത്തിൽ കീടനാശിനി നൽകി കൊന്നെന്നാണ് ഗ്രീഷ്മയുടെ മൊഴി. കൊല്ലാൻ ഉപയോഗിച്ച കഷായം ഗ്രീഷ്മ വീട്ടിലുണ്ടാക്കിയതെന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെയാണ് കൊലപാതകമെന്ന് ഗ്രീഷ്മ സമ്മതിച്ചതായി എഡിജിപി പറഞ്ഞു. ഷാരോണിനെ ഒഴിവാക്കാന്‍ ജാതക കഥകള്‍ പറഞ്ഞ് നോക്കിയിട്ടും വർക്കൗട്ട് ആകാത്തതുകൊണ്ടാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് ഗ്രൂഷ്മ പറയുന്നത്. എന്നാല്‍ ഇത് ഇനിയും തെളിയിക്കാനുണ്ടെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു. നിലവിൽ ഗ്രീഷ്മയുടെ മാതാപിതാക്കളെ പ്രതി ചേർക്കാൻ തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടികളെയും എഡിജിപി ന്യായീകരിച്ചു. പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം നേരത്തെ കണ്ടെത്തിയിരുന്നുവെന്നും മറ്റ് തിരക്കുകൾ കാരണമാണ് നടപടി വൈകിയതെന്നും എഡിജിപി പറഞ്ഞു.
Also Read: ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്
എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി.