
മുംബൈ: മഹാരാഷ്ട്രയെ ഞെട്ടിച്ച അമരാവതി പീഡനക്കേസുകളിൽ പ്രതിയായ അയാൻ അഹമ്മദ്, ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന് മുൻ ബിജെപി എംപി നവനീത് റാണ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. എന്നാൽ ബിജെപി നേതാവിന്റെ ആരോപണങ്ങളെ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ തള്ളി. ഇതുവരെ തിരിച്ചറിഞ്ഞ എല്ലാ അതിജീവിതമാരും മുസ്ലീം സ്ത്രീകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 180ഓളം പെൺകുട്ടികളെയാണ് പ്രതി പ്രണയക്കെണിയിൽ വീഴ്ത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്.
അമരാവതി മുൻ എംപി നവനീത് റാണ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് സാമൂഹിക ഐക്യം തകർക്കാൻ ശ്രമിച്ചുവെന്നും പ്യാരെ ഖാൻ ആരോപിച്ചു. കെണിയിൽനിന്ന് രക്ഷപ്പെട്ട നാല് പേർ പരത്വാഡയിൽ നിന്നുള്ളവരും മൂന്ന് പേർ അമരാവതിയിൽ നിന്നുള്ളവരും ഒരാൾ നാഗ്പൂരിൽ നിന്നുള്ളവരുമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രതിയായ അയാൻ അഹമ്മദും ഉസൈർ ഖാനും തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ചോർന്നതിന് കാരണമെന്ന് പ്യാരെ ഖാൻ ചൂണ്ടിക്കാട്ടി. അയാൻ പലപ്പോഴും തന്റെ ലൈംഗിക കുറ്റകൃത്യങ്ങളുടെ വീഡിയോ റെക്കോർഡിംഗുകൾ ഉസൈറിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഉസൈർ ഇവയെല്ലാം സൂക്ഷിച്ചു. ഇരുവരും പിണങ്ങിയപ്പോൾ ക്ലിപ്പുകൾ ഇന്റർനെറ്റിൽ പുറത്തുവിട്ടു.
പരത്വാഡ കേസിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അവരുടെ രാഷ്ട്രീയ ബന്ധമോ സ്വാധീനമോ പരിഗണിക്കാതെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്യാരെ ഖാൻ പറഞ്ഞു. പരത്വാദ നിവാസിയായ അയൻ അഹമ്മദ് തൻവീർ അഹമ്മദ് (19) എന്നയാളിനെതിരെ ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം, വിവരസാങ്കേതികവിദ്യാ നിയമം എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഏപ്രിൽ 13 ന് അറസ്റ്റിലായ ഇയാളെ ഏപ്രിൽ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിൽ നിന്ന് അയാൾ വീഡിയോകളും ഫോട്ടോകളും പരത്വാഡയിൽ താമസിക്കുന്ന സുഹൃത്തായ ഉസൈർ ഇഖ്ബാൽ ഖാന് (20) കൈമാറിയതായി കണ്ടെത്തി. അചൽപൂർ സ്വദേശി മുഹമ്മദ് സാദ്, തബ്രീസ് ഖാൻ തസ്ലിം ഖാൻ (24), ഐഫാസ് ഖാൻ മനീർ ഖാൻ (26), മുഹമ്മദ് ഇമ്രാൻ മുഹമ്മദ് സാജിദ് (21), ഷെയ്ഖ് നവീദ് ഷെയ്ഖ് ഹസൻ (21) എന്നിവരാണ് മറ്റ് അഞ്ച് പ്രതികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam