
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞതിന്‍റെ പേരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകനെ മർദ്ദിച്ചതായി പരാതി. കണ്ടംതറ സ്വദേശി റഹീം എന്നയാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരനെ മർദ്ദിച്ചത്. സിഡബ്ല്യുസിയുടെ നിർദേശത്തെ തുടർന്ന് പെരുമ്പാവൂർ പൊലീസ് കേസെടുത്തു.
പതിനെട്ടാം തീയതി രാത്രി എട്ടുമണിയോടെയാണ് പെരുമ്പാവൂർ ബംഗാളി കോളനിയിലെ പതിനാലുകാരന് മർദ്ദനമേറ്റത്. കാറിലെത്തിയ റഹീമും സംഘവും കുട്ടിയെ പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ വച്ച് മർദ്ദിച്ചെന്നാണ് പരാതി. മുഖത്തും, കഴുത്തിലും , വയറ്റിലുമാണ് അടി കിട്ടിയത്. പേടിച്ചോടിയ കുട്ടി കോളനിക്കുള്ളിലെ പലചരക്ക് കടയിൽ അഭയംതേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തലേദിവസം പതിനാലുകാരനും സുഹൃത്തുക്കളും ചേർന്ന് റഹീമിന്‍റെ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഒന്ന് റഹീമിന്‍റെ തലയിൽ വീണ് പരിക്കേറ്റെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
പരിക്കേറ്റ കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. നാല് മാസം മുമ്പാണ് പതിനാലുകാരൻ അമ്മയോടൊപ്പം പെരുന്പാവൂരിൽ എത്തിയത്. പശ്ചിമബംഗാൾ മൂർഷിതാബാദാണ് സ്വദേശം. കണ്ടംതറയിൽ വിറക് കച്ചവടം നടത്തുന്ന ആളാണ് പ്രതിയായ റഹീം. പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷൻ ചെയർപേഴ്സണാണ് സിഡബ്ല്യുസിയെയും പൊലീസിലും വിവരമറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam