
തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളായ അഖിലിന്‍റെയും രാഹുലിന്‍റെയും അച്ഛൻ മണിയൻ പറയുന്നതെല്ലാം കള്ളമെന്ന് അയൽവാസികൾ. പറമ്പിൽ കിളച്ചതും, കുഴിച്ചു മൂടിയതുമെല്ലാം അച്ഛൻ മണിയന്‍റെ കൂടി അറിവോടെയാണെന്ന് അയൽവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാല് പേർ നിന്നാണ് സംഭവ ദിവസം പറമ്പ് കിളച്ചത്. അഖിലും, രാഹുലും, അച്ഛൻ മണിയനും, അയൽക്കാരൻ ആദർശും ചേർന്നാണ് കിളച്ചതെന്നാണ് കരുതുന്നത്. കിളയ്ക്കുമ്പോൾ മണിയനോട് എന്തിനാണ് ഇങ്ങനെ വലിയ കുഴിയെടുക്കുന്നതെന്നും കിളയ്ക്കുന്നതെന്നും ചോദിച്ചെന്നും മറുപടി കിട്ടിയില്ലെന്നും അയൽവാസികൾ പറഞ്ഞു.
''എന്തിനാ ഇത്ര വലിയ തടമെടുക്കുന്നേ, കുഴിയെടുക്കുന്നേ എന്ന് ഞാൻ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല. നാല് പേര് ചേർന്നാ കുഴിച്ച് കിളച്ചുകൊണ്ടിരുന്നത്'', അഖിലിന്‍റെ അയൽക്കാർ പറയുന്നു. അഖിലിന്‍റെ വീടിന്‍റെ തൊട്ടയൽവാസി പറയുന്നതിങ്ങനെ: ''എന്‍റെ വീടിന്‍റെ അതിർത്തിയിലുള്ള മതിലിൽ നിന്ന് രണ്ട് മീറ്റർ മാത്രം അകലമേയുള്ളൂ ഈ മൃതദേഹം കിടന്നയിടം. അവിടെ നല്ല രീതിയിൽ കിള നടന്നിരുന്നു. അപ്പനും മക്കളും അങ്ങനെ നാല് പേരുണ്ടവിടെ. അങ്ങനെ കിള നടന്നപ്പോൾ എന്താണെന്ന് ഞാൻ ചെന്ന് ചോദിച്ചു. രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്ത് നിന്ന് മൃതദേഹം എടുത്തപ്പോഴാണ് എന്‍റെ നെഞ്ചത്ത് ചവിട്ടിയാണ് ഇവരിത് ചെയ്തതെന്ന് മനസ്സിലായത്'', അഖിലിന്‍റെ ഒരു അയൽവാസി പറയുന്നു.
''ആ പയ്യൻമാരുടെ അച്ഛൻ പറയുന്നത് ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്. ഇത് നൂറു ശതമാനം കള്ളമാണ്. അയാൾ നാക്കെടുത്താൽ പറയുന്നത് നുണയാണ്. ഇവിടെ മുഴുവൻ കിളച്ച് മറിച്ചത് അയാളുടെ അറിവോടെയാണ്. പൊലീസ് കേസിൽ നല്ല രീതിയിൽ അന്വേഷണം നടത്തണം. ഇതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് തോന്നുന്നതെന്ന്'' മറ്റൊരു അയൽവാസിയും പറയുന്നു.
കേസിലെ രണ്ടാം പ്രതി രാഹുൽ ഇന്ന് അറസ്റ്റിലായിരുന്നു. ഒന്നാം പ്രതി അഖിലിനെ കണ്ടെത്താൻ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്‍റെയും രാഹുലിന്‍റെയും അച്ഛൻ മണിയൻ രംഗത്തെത്തി. മകൻ നിരപരാധിയാണെന്നും മണിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam