
നവി മുംബൈ: സഹപാഠിയെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ പിടിയില്‍. നവിം മുംബൈയിലാണ് സംഭവം. പണവും വസ്തുക്കളുമടക്കം മൂന്ന് ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്. കഴിഞ്ഞ 18 മാസമായി ഇവര്‍ സഹപാഠിയെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാല്‍ സഹപാഠിയെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. നവി മുംബൈയിലെ കമോത്തെ എന്ന സ്ഥലത്താണ് സംഭവം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നന്നേ ക്ഷീണിച്ചതിനെ തുടര്‍ന്ന് അവശനായ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍വച്ച് കുട്ടിയുടെ ഫോണിലേക്ക് ഭീഷണിപ്പെടുത്തിയ സഹപാഠികള്‍ വിളിച്ച് ജോലി കഴിഞ്ഞോ എന്ന് വിളിച്ചന്വേഷിച്ചു. ആരാണെന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരെന്നായിരുന്നു മറുപടി. സംശയം തോന്നിയ അമ്മ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കുട്ടി ഒഴിഞ്ഞുമാറി. പിറ്റേദിവസം കുട്ടിയുടെ പിതാവ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പഴ്സും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്തെങ്കിലും സ്നാക്സ് വാങ്ങാന്‍ പണമെടുത്തെന്നായിരുന്നു മറുപടി. സ്നാക്സ് വാങ്ങിയെന്ന് പറയുന്ന കടയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ എത്തിയിട്ടില്ലെന്ന് കടക്കാരന്‍ പറഞ്ഞു. പിന്നീട് പിടിച്ചുനില്‍ക്കാനാകാതെ കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു.
പിന്നീട് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 10 ദിവസത്തിനിടെ സഹപാഠികള്‍ തന്‍റെ പക്കല്‍നിന്ന് 70000 രൂപ മോഷ്ടിച്ചതായി കുട്ടി സ്കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞു. തുടര്‍ന്ന് ആരോപണ വിധേയരായ കുട്ടികളെയും മാതാപിതാക്കളെയും പ്രിന്‍സിപ്പല്‍ വിളിച്ചുവരുത്തി. ആരോപണ വിധേയരായ കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് ഇവരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. 2.5 ലക്ഷം രൂപ, 30000 രൂപയുടെ സ്വര്‍ണമാല, 10000 രൂപയുടെ ഫോണ്‍ എന്നിവയാണ് മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്നും ബന്ധുക്കളാണെന്നും കമോത്തെ പൊലീസ് അസി. ഇന്‍സ്പെക്ടര്‍ അനില്‍ ദേവ്ലെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam