
ഇടുക്കി: തൊടുപുഴ പൂമാലയില്‍ ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ഒരാള്‍ പിടിയില്‍. കൂവക്കണ്ടം സ്വദേശി ബാലകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിന് കുത്തേറ്റ ഡ്രൈവര്‍ കോതവഴിക്കല്‍ പ്രദീപ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തടി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോലപാതക ശ്രമത്തിന് കാരണം. പ്രതിയായ ബാലകൃഷ്ണന്‍ വാങ്ങാനാഗ്രഹിച്ച പുമാലയിലെ റബര്‍തോട്ടം ഉടമ മറ്റൊരാൾക്ക് വിറ്റു. ഇവിടെയുള്ള റബര്‍ മുറിച്ചുമാറ്റുകയും ചെയ്തു. മുറിച്ച റബര്‍ കയറ്റാന്‍ ലോറിയുമായെത്തിയതാണ് കുത്തേറ്റ പ്രദീപ്. ലോറി തടി കയറ്റാനായി പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനിടെ പുറകില്‍നിന്നും കുത്തുകയായിരുന്നു.
കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. കുത്തിയ ശേഷം ഒളിവിൽ പോയ ബാലകൃഷ്ണനെ പോലീസും നാട്ടുകാരും ചേർന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രദീപിന്‍റെ നില ഗുരുതരമായി തുടരുകയാണ്. അപകട നില തരണം ചെയ്തുവെന്ന് ഉറപ്പാക്കണമെങ്കില്‍ രണ്ടുദിവസം വേണമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം.
വടക്കാഞ്ചേരിയിൽ എഐ ക്യാമറ കാറിടിച്ച് തകർത്ത കേസിൽ പുതുക്കോട് സ്വദേശി അറസ്റ്റിൽ