സമീപത്തെ ക്യാമറകളിലൂടെ പിൻവശത്ത് ഇങ്ങനെ പേരുള്ള ഇന്നോവ കടന്നു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചത് പൊലീസിന് പ്രതിയിലേക്ക് എത്താൻ സഹായമായി

പാലക്കാട്: വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ്‌ എം.എസ് ആണ് പിടിയിലായത്. സംഭവത്തിൽ പങ്കുള്ള രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. എഐ ക്യാമറ തകർത്ത പ്രതികൾ ഉപേക്ഷിച്ച വാഹനത്തിനായും തെരച്ചിൽ തുടങ്ങി. പുതുക്കോട് സ്വദേശിയുടെ കാറാണിത്. പിടിയിലായ മുഹമ്മദ് ആയക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇയാൾക്ക് ഏറെ നേരം ഒളിച്ചിരിക്കാൻ സാധിക്കുമായിരുന്നില്ല. അതാണ് ഇന്ന് ഉച്ചയോടെ ഇയാളെ പൊലീസിന് കസ്റ്റഡിയിലെടുക്കാൻ സഹായിച്ചത്.

സിദ്ധാർഥ് എന്ന് പിറകിലെഴുതിയ ഇന്നോവയാണ് അപകടം ഉണ്ടാക്കിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടു നിർണായക വിവരങ്ങളാണ് കേസിൽ പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ഇന്നലെ രാത്രി 9.58നാണ് ഈ ക്യാമറയിൽ ഒടുവിലത്തെ നിയമലംഘനം പതിഞ്ഞത്. അപകടം ഉണ്ടായത് 11മണിയോടെയായിരുന്നു. അതിനാൽ തന്നെ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ടുള്ള അപകടമല്ല എന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഇന്നോവയുടെ പിറകിലെ ഗ്ലാസിൽ സിദ്ധാർത്ഥ് എന്ന് എഴുതിയിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചില്ലുകഷ്ണങ്ങൾ ചേർത്തുവച്ചപ്പോഴാണ് ഈ ഈംഗ്ലീഷിലെഴുതിയ പേര് കിട്ടിയത്. 

ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ ക്യാമറകളിലൂടെ പിൻവശത്ത് ഇങ്ങനെ പേരുള്ള ഇന്നോവ കടന്നു പോയിട്ടുണ്ടോ എന്ന് പരിശോധിച്ചത് പൊലീസിന് പ്രതിയിലേക്ക് എത്താൻ സഹായമായി. 

എഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

YouTube video player