
ഹരിപ്പാട്: ക്ഷേത്രത്തിലെ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിലായി. പള്ളിപ്പാട് നാലുകെട്ട്കവല കോളനിയിലെ രഞ്ജിത്ത് ( 36) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
ജനുവരി 23 രാത്രി 9ന് പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ) സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രഞ്ജിത്ത് കാപ്പ പ്രകാരം ആറുമാസത്തെ നാടു കടത്തലിന് ശേഷം തിരിച്ചെത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൂർവ്വവൈരാഗ്യം ആണ് കത്തി കുത്തലിൽ കലാശിച്ചത്.
കുറ്റകൃത്യം ചെയ്തതിനുശേഷം നാലുകെട്ടുകവല കോളനിയിൽ ഒളിവിൽ കഴിയുന്നതായിരുന്നു പ്രതിയുടെ രീതി. ചുറ്റും കായലും തോടുമായി ബന്ധപെട്ടു കിടക്കുന്ന പ്രേദേശമായതിനാൽ പോലീസ് വരുന്നതറിഞ്ഞാൽ രക്ഷപെടാൻ എളുപ്പവുമാണ്. പ്രതി കോളനിയിലെ വീടുകളിലും വീടിന്റെ ടെറസിന്റെ മുകളിലുമാണ് കിടക്കാറുള്ളത്. ഇതു മനസിലാക്കിയ പോലീസ് പ്രതിയെ കോളനിയിലെ വായനശാല കെട്ടിടത്തിന്റെ മുകളിൽ നിന്നു സാഹസികമായി പിടികൂടുകയായിരുന്നു.
ഒന്നും മൂന്നും പ്രതികളായ പ്രേംജിത്, സുധീഷ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദേശനുസരണം ഹരിപ്പാട് എസ് എച്ച് ഒ ശ്യാകുമാർ വി. എസ്, സബ് ഇൻസ്പെക്ടർ ഷൈജ, എ എസ് ഐ മാരായ സന്തോഷ്,സത്യൻ, സിപി ഓമാരായ നിഷാദ്, സിദ്ധീഖ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam