
കൊല്ലം: പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായമാവശ്യപ്പെട്ട് സമീപിച്ച ജോത്സ്യന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. കൊല്ലം പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ ജോത്സ്യനെ (Astrologer) പൊലീസ് അറസ്റ്റ് ()Arrest) ചെയ്തു. പൂതക്കുളം സ്വദേശി വിജയകുമാര്‍ എന്ന ബാബുവാണ് അറസ്റ്റിലായത്. ഒപ്പമെത്തിയ അമ്മയെ മാറ്റി നിര്‍ത്തിയശേഷം കുട്ടിയ്ക്ക് ചരട് ജപിച്ച് കെട്ടുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജോത്സ്യനെ റിമാന്‍ഡ് ചെയ്തു.
കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ. അച്ചൻകോവിൽ സ്വദേശി സുനിലിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് പ്രതി പെൺകുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചത്.
അതേസമയം, കാസർകോട്ട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് കോടതി 45 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുൽ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുൽ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കേസിന്റെ തുടക്കം. പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും, ഓരോ ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.