
കാസര്‍കോട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക ഇന്നലെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും ഒന്‍പത് വര്‍ഷമായി പ്രണയത്തിലായിരുന്നു. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ ബലംപ്രയോഗിച്ച് സതീഷ് കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കൊലപാതകം നടത്തുന്ന എന്ന ഉദ്ദേശത്തിലാണ് യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തില്‍ നടത്തിയെന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. തന്‍റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ഇത് പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.
സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹിതനാകുന്നതിന് മുമ്പ് തന്നെ സതീഷിന് ദേവികയുമായി അടുപ്പമുണ്ടായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഹൊസ്ദുര്‍ഗ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam