ബിനീഷിനെതിരെ കൂടുതൽ തെളിവുകള്‍ തേടി എന്‍ഫോഴ്സ്മെന്‍റ്; ബാങ്കുകളിൽ നിന്നും രേഖകള്‍ ശേഖരിക്കും

By Web TeamFirst Published Nov 3, 2020, 6:57 AM IST
Highlights

ഇന്നലെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ബിനീഷിനെതിരെ കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ട് ഉയര്‍ത്തിയത്. 

ബംഗലൂരു: ബിനീഷിനെതിരെ കൂടുതൽ തെളിവ് തേടി ഇഡി. കേരളത്തിലെ ബാങ്കുകളിൽ നിന്നടക്കം ആവശ്യപ്പെട്ട രേഖകൾ ഈയാഴ്ച കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇഡി. കൊച്ചിയിലെ റിയാന്‍ഹ ഇവന്‍റ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റ‍ഡ്, ബെംഗളൂരുവിലെ യൗഷ് ഇവന്‍റ് മാനേജ്മെന്‍റ് പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കന്പനികൾ വഴി വലിയ തുകകൾ വെളിപ്പിച്ചെടുത്തെന്നാണ് ഇഡി കണ്ടെത്തൽ. 

മുഹമ്മദ് അനൂപിനെ ഉപയോഗിച്ച് ബിനീഷ് ലഹരി വില്‍പന നടത്തിയെന്ന് കർണാടക സ്വദേശികളായ സുഹാസ് കൃഷ്ണ ഗൗഡയും സോണറ്റ് ലോബോയും മൊഴി നൽകിയിട്ടുണ്ട്. ബിനീഷ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാണെന്ന വിലയിരുത്തലിലാണ് ഇഡി.

ഇന്നലെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ബിനീഷിനെതിരെ കോടതിയില്‍ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ട് ഉയര്‍ത്തിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഇഡി. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി റിപ്പോർട്ട് നൽകി. ഇത് ലഹരിമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നാണ് നി​ഗമനം. 

ഈ കണക്ക് ബിനീഷ് ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തു പോകുന്നില്ലെന്നും ഇഡി കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അനൂപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതെന്നും ഇതിനെ പറ്റി അന്വേഷണം വേണമെന്നും ഇഡി പറയുന്നു. 

ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേർന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കർണാടക സ്വദേശിയായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ ദുബായിൽ ബിനീഷ്  പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തു കേസിൽ പ്രതിചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും , ഇത്തരത്തിൽ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചു വച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

click me!