മൂന്നു മാസത്തിനുള്ളില്‍ മൂന്ന് വിവാഹങ്ങള്‍; 27കാരി അറസ്റ്റില്‍

By Web TeamFirst Published Nov 2, 2020, 9:23 PM IST
Highlights

കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതാണ് ഇവര്‍ ഈ റാക്കറ്റിന്‍റെ ഭാഗമാകാന്‍ കാരണം എന്നാണ് പൊലീസിന് കിട്ടിയ മൊഴി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറാംഗാബാദില്‍ മൂന്നു മാസത്തിനുള്ളില്‍ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി പൊലീസ്. 27 വയസുകാരിയായ യുവതി, കല്ല്യാണതട്ടിപ്പ് റാക്കറ്റിന്‍റെ ഭാഗമാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്‍റെ വിലയേറിയ വസ്തുക്കളുമായി വധു കടന്നു കളഞ്ഞുവെന്ന നാസിക്കിലെ യോഗേഷ് ഷിര്‍സാത്ത് എന്നയാളുടെ പരാതിയാണ് വിവാഹ തട്ടിപ്പ് റാക്കറ്റിനെ വലയിലാക്കിയത്.

അതേ സമയം കേസില്‍ അറസ്റ്റിലായ മുഖ്യകണ്ണിയായ വിജയ അമൃത എന്ന 27 കാരിക്ക് ഭര്‍ത്താവും ഒരുകുട്ടിയും ഉണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതാണ് ഇവര്‍ ഈ റാക്കറ്റിന്‍റെ ഭാഗമാകാന്‍ കാരണം എന്നാണ് പൊലീസിന് കിട്ടിയ മൊഴി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ മൂന്നു മാസത്തിനിടെ യുവതി മൂന്നുപേരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍റെ വീട്ടിലെ വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ച് നാടുവിടുക എന്നതായിരുന്നു പദ്ധതി. പരാതിക്കാരമായ യോഗേഷിനെയാണ് അമൃത ആദ്യം വിവാഹം കഴിച്ചത്. ഇവിടുന്ന് മുങ്ങിയ ഇവര്‍ സന്ദീപ് ഡാര്‍ഡെ എന്നയാളെ കല്ല്യാണം കഴിച്ചു. അതിന് പിന്നാലെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരു വിവാഹം കഴിച്ചു.

ഭാര്യയെ കാണാതയതോടെയാണ് യോഗേഷ് പൊലീസില്‍ പരാതിയുമായി എത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമൃതയെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്ത് എത്തിയത്.
 

click me!