
പട്ന: സിനിമാ തിരക്കഥകൾ പോലെ രസകരമാണ് പട്നയിൽ നിന്ന് പുറത്തുവരുന്ന ഒരു മദ്യക്കടത്ത് വാര്‍ത്ത. ആംബുലൻസിൽ ശവപ്പെട്ടിയിലാക്കി കടത്താൻ ശ്രമിച്ച മദ്യക്കുപ്പികളുമായി രണ്ടുപേര്‍ ഞായറാഴ്ച അറസ്റ്റിലായതാണ് സംഭവം. മദ്യനിരോധിത മേഖലയായ ബീഹാറിലേക്ക് കടത്തുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥര്‍ മദ്യം പിടിച്ചെടുത്തത്. ത്സാര്‍ഖണ്ഡിലെ റാഞ്ചിയിൽ നിന്ന് മുസഫര്‍പുരിലേക്കുള്ള യാത്രക്കിടെ ഗയയിലായിരുന്നു കടത്തുകാര്‍ പിടിയിലായത്. ത്സാർഖണ്ഡുകാരായ ലളിത് കുമാർ മഹാതോയ സഹായി പങ്കജ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.
ഹിന്ദുക്കൾ മൃതദേഹം കൊണ്ടുപോകുമ്പോൾ പൊതിയുന്ന ഷാളടക്കം ഉപയോഗിച്ചുള്ള ഒറിജിനാലിറ്റിയൊക്കെ കാണിച്ചെങ്കിലും മദ്യക്കടത്തുകാര്‍ പിടിക്കപ്പെടുകയായിരുന്നു. ഗയയിലെത്തിയ ഡ്രൈവറോടും സഹോയിയോടും ശവപ്പെട്ടി തുറക്കാൻ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാൽ ഉള്ളിലുള്ള മൃതദേഹത്തിന്റെ സാങ്കൽപിക ബന്ധുക്കളോട് സംസാരിക്കാനായിരുന്നു ഇരുവരും ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശവപ്പെട്ടിയുടെ അസാധാരണ വലിപ്പമായിരുന്നു എക്സൈസ് ഇൻസ്പെക്ടറായ ദീപക് കുമാര്‍ സിംഗിന് സംശയമുണ്ടാകാൻ കാരമം. പെട്ടി തുറന്നപ്പോൾ ചുറ്റുമുള്ളവരെല്ലാം അമ്പരന്നു. കടലാസിൽ പൊതിഞ്ഞ 240 കുപ്പി മദ്യമായിരുന്നു അതിനകത്ത്. ത്സാര്‍ഖണ്ഡ, റാഞ്ചി, ഛത്ര തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാമ് ബിഹാറിലേക്ക് മദ്യക്കടത്തിൽ കൂടുതലും പിടിയിലാകുന്നത്. സംഭവത്തി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ആദ്യമായല്ല ഇത്തരം മദ്യവേട്ട ഈ പ്രദേശത്ത് നടക്കുന്നത്. വദ്യോപകരണങ്ങൾ, തണ്ണിമത്തൻ തുടങ്ങി പല സാധനങ്ങളിലും മദ്യക്കടത്ത് നടത്തിയവര്‍ നിരവധി നേരത്തെ പിടിയിലായിരുന്നു. മദ്യനിരോധന നിയമം ലംഘിച്ചതിന് 2016 ഏപ്രിൽ മുതൽ ബിഹാറിൽ 3,61,077 കേസുകളാണ് രജിസ്റ്റർ ചെയ്തത്.1.86 കോടി ലിറ്റർ വിദേശ നിർമ്മിത മദ്യവും നാടൻ മദ്യവും പിടികൂടി. 2016- ൽ മാത്രം നിരോധനവുമായി ബന്ധപ്പെട്ട് 53,139 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യനിരോധനം ലംഘിച്ചതിന് 5,17,419 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam