തന്നെ വധിക്കാൻ ശ്രമിക്കുകയും തടയാൻ വന്ന മാതാവിനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായും അർഷദിന്‍റെ പരാതിയിലുണ്ട്
കോഴിക്കോട്: പോത്ത് പറമ്പിൽകയറിയെന്ന് ആരോപിച്ച് പറമ്പുടമ യുവാവിനെ അരിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ കുളക്കാട്ടുകുഴിയിൽ പുഴങ്ങര മുഹമ്മദിന്‍റെയും ജമീലയുടെയും മകൻ അർഷദ് ഷനിമിന് (24) ആണ് അരിവാൾ ആക്രമണത്തിൽ പരുക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പറമ്പിൽ പോത്ത് കയറിയതിന് അർഷദിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത് താമരാക്ഷൻ എന്നയാളാണ്.
കട്ടിപ്പാറ പഞ്ചായത്ത് വാർഡ് ആറിൽ കുളക്കാട്ട്കുഴിയിൽ വേനക്കാവ് താമരാക്ഷൻ അരിവാൾ കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന് അർഷദ് താമരശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ വധിക്കാൻ ശ്രമിക്കുകയും തടയാൻ വന്ന മാതാവിനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതായും അർഷദിന്‍റെ പരാതിയിലുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ അർഷദ് ഷനിം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം കോഴിക്കോട് നിന്നുള്ള മറ്റൊരു വാർത്ത കൊമ്മേരി അമ്മാട്ട് പറമ്പ് കിരൺ കുമാർ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി എന്നതാണ്. കൊമ്മേരി എരവത്തുകുന്ന് സ്വദേശികളായ അമ്മാട്ടുമീത്തൽ സതീശൻ (41), അമ്മാട്ടുമീത്തൽ സൂരജ് (27), മന്നിങ്ങ് വീട്ടിൽ മനോജ് (മനു - 52 ), അമ്മാട്ട് ഉമേഷ് (50), അമ്മാട്ട് ജിനേഷ് (48) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വീട്ടിനടുത്തുള്ള വഴിയിൽ കിടന്ന് അസഭ്യം വിളിച്ചതിനും മുമ്പ് ദോഹോപദ്രവം ഏൽപ്പിച്ചതിനുള്ള പ്രതികാരവുമാണ് കൊലപാതകത്തിന്‍റെ കാരണമെന്ന് പൊലീസ് പറഞ്ഞു. കൊമ്മേരി അമ്മാട്ടു പറമ്പ് വാസുദേവന്‍റെ മകൻ കിരൺ കുമാറിനെ (45) വീടിന് സമീപത്തെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് കിരൺ കുമാറിന്‍റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്.