വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി

മലപ്പുറം: തിരൂരില്‍ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയിലെ ബാത്ത്‌റൂമില്‍ ഒളിപ്പിച്ച എം.ഡി.എം.എ. പൊലീസ് കണ്ടെടുത്തു. തവനൂര്‍ സ്വദേശിയായ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷിബാനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി മയക്കുമരുന്ന് വധുവിന്റെ വീട്ടില്‍ ഒളിപ്പിച്ച വിവരം പുറത്തുവന്നത്. വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വധുവിന്റെ വീട്ടിലെ മുകള്‍ നിലയിലെ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ നിന്നാണ് പൊലീസ് ബാക്കി എം.ഡി.എം.എ. കണ്ടെടുത്തത്. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം