
തൃശൂര്‍: തൃശൂരിൽ ക്രിമിനൽ കേസ് പ്രതിയെ മർദ്ദിച്ചെന്ന് പരാതിയില്‍ ആറ് പൊലീസുകാർക്കെതിരെ കേസെടുത്തു. ഒല്ലൂർ, നെടുപുഴ സ്‌റ്റേഷനിലെ ആറ് പൊലീസുകാർക്കെതിരെ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. കാപ്പ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന കുറ്റത്തിന് പിടിക്കപ്പെട്ടയാളെ മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ പുത്തൂർ സ്വദേശി അരുൺ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാല്‍, ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്തതിലടക്കം സാക്ഷികളുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. അരുണിനെതിരെ വേറെയും ക്രിമിനൽ കേസുണ്ടെന്നും പൊലീസ് പറയുന്നു.
അതിനിടെ, താനൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ 8 പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. താനൂർ സ്റ്റേഷനിലെ എസ്ഐ കൃഷ്ണലാൽ അടക്കം ആറ് ഉദ്യോഗസ്ഥരെയും പരപ്പനങ്ങാടി സ്റ്റേഷനിലെ രണ്ട് പേർക്ക് എതിരെയുമാണ് തൃശൂർ റേഞ്ച് ഡിഐജിയുടെ നടപടി. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനം ഏറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 13 സ്ഥലത്ത് ചതവ് ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് മരണകാരണം ആണോ എന്ന് രാസ പരിശോധന ഫലം വന്നാലേ വ്യക്തമാകൂ. ലഹരി കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി ഇന്നലെ പുലർച്ചെയാണ് കസ്റ്റഡിയിൽ മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...