
തിരുവനന്തപുരം : കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി മൃതദേഹം കിണറ്റിൽ ഇട്ടത്തിന് ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വീടിന്റെ മതിലിനടുത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൃതദേഹം കിണറ്റിൽ ഇട്ടതിന് ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊലക്കേസിലെ പ്രതി ആദം അലി എന്ന് സ്ഥിരീകരിക്കാൻ പൊലീസിനെ സഹായിച്ചത് ഈ സിസിടിവി ദൃശ്യങ്ങളായിരുന്നു.
ആദം അലി ലഹരിക്കും വീഡിയോ ഗെയിമുകൾക്കും അടിമയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാര്‍ പറഞ്ഞു. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി പോകുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കൊലപാതകത്തിന് ശേഷം, മൃതദേഹം കിണറ്റിലിട്ടത് ആദം അലി തന്നെയാണെന്നും മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു.
അതേ സമയം, നഷ്ടപെട്ട സ്വർണത്തെ കുറിച്ച് ഇതുവരെയും വിവരം കിട്ടിയിട്ടില്ല. മനോരമയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 6 പവൻ സ്വർണമാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്ക് ഉണ്ടോ എന്നതിലടക്കം അന്വേഷണം തുടരുകയാണെന്നും ആദം അലിയുടെ മറ്റ് ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. ആദം അലിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർച്ചയായ കൊലപാതകങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു.
വീട്ടമ്മയെ കൊന്ന് കല്ലുകെട്ടി കിണറ്റിലിട്ട ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശി ആദം അലിയെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരമാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും ഇനിയും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങള്‍ ബാക്കിയാണ്. മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊല്ലപ്പെടുത്തിയെന്നാണ് പൊലീസിൻെറ നിഗമനം. മനോരമയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. മോഷണമായിരുന്നില്ല ഉദ്യേശമെങ്കിൽ അതിഥി തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും നൽകുന്ന വീട്ടയെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിച്ചതെന്താണെന്ന് വ്യക്തമാകണം. ഇതിന് വിശധമായ ചോദ്യം ചെയ്യൽ ആവശ്യമാണ്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് ഭർത്താവില്ലാത്ത സമയം മനോരമയെ കൊലപ്പെടുത്തി കിണറ്റിലിട്ടത്. മനോരമയുടെ വീട്ടിനടുത്ത് വീട് നിർമ്മാണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയതാണ് ആദംഅലി. പബ്ജി കളിയിൽ അടിമയായിരുന്ന ആദം ഏതാനും ദിവസം മുമ്പ് ഫോണ്‍ നിലത്തെറിഞ്ഞ് നശിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവർക്കും പങ്കുണ്ടോയെന്ന് വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam