Latest Videos

ബലാത്സംഗം ചെയ്യാന്‍ വന്നയാള്‍ കൊല്ലപ്പെട്ടു; യുവതിയെ വെറുതെ വിട്ട് പൊലീസ്

By Web TeamFirst Published Jul 17, 2021, 8:06 PM IST
Highlights

യുവതിയെ ആക്രമിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിന്‍റെ നിഗമനം പ്രകാരം മരിച്ചയാള്‍ അന്യസംസ്ഥാന തൊഴിലാളിയായിരിക്കാം എന്നാണ്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 

ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ വന്നയാളെ സ്വയംരക്ഷയ്ക്ക് കൊലപ്പെടുത്തിയ യുവതിയെ വെറുതെവിട്ട് തമിഴ്നാട് പൊലീസ്. ചെന്നൈയ്ക്ക് അടുത്ത് മിഞ്ചൂരിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായി സ്ത്രീക്കെതിരെയാണ് ബലാത്സംഗ ശ്രമം നടന്നത്. സ്വയംരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകം എന്നതിനാല്‍ സ്ത്രീയെ സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയക്കുകയായിരുന്നു.

അതേ സമയം യുവതിയെ ആക്രമിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിന്‍റെ നിഗമനം പ്രകാരം മരിച്ചയാള്‍ അന്യസംസ്ഥാന തൊഴിലാളിയായിരിക്കാം എന്നാണ്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജോലി സ്ഥാലത്ത് നിന്നും മടങ്ങുകയായിരുന്ന യുവതിയെ നാല്‍പ്പത് വയസുള്ള വ്യക്തി ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യുവതി ഇയാളെ തള്ളിമാറ്റി. 

തെറിച്ചുവീണ ഇയാളുടെ തല ഒരു പാറയില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. യുവതി സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയി. എന്നാല്‍ ആക്രമിച്ചയാളുടെ മൃതദേഹം നാട്ടുകാര്‍ കാണുകയും പൊലീസ് എത്തുകയും ചെയ്തതോടെ. യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി നടന്ന കാര്യം പറയുകയായിരുന്നു. പൊലീസ് ഐപിസി 100 വകുപ്പ് അനുസരിച്ച് കേസ് എടുത്തു. പിന്നീട് യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. 

click me!