
തൃശ്ശൂർ: ചേർപ്പ് (Cherp) മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്റെയും (Cherp Babu Murder) പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ മൂന്ന് പേർ അറസ്റ്റിലായി.
സാബുവിന്റെ സുഹൃത്ത് സുനിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയുടെയും അറസ്റ്റ്.
കഴിഞ്ഞ മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ച് മൂടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു.
രാവിലെ പശുവിനെ കെട്ടാനെത്തിയ രണ്ടു പേരാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പിലെ ഒരു ഭാഗത്ത് മണ്ണ് ഇളകിയ നിലയിലായിരുന്നു. നാട്ടുകാരെ വിളിച്ചു തിരികെ വന്നപ്പോള്‍ നേരത്തെ മാറി കിടന്ന മണ്ണ് തിരികെ ഇട്ടതായി കണ്ടു. സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയിരുന്നു. ഉടൻ നാട്ടുകാർ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചപ്പോളാണ് സഹോദരൻ സാബുവിൻറെ പെരുമാറ്റത്തില്‍ ചില സംശയം തോന്നിയത്. സാബുവിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മദൃപ്പിച്ചെത്തുന്ന ബാബു വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. സഹികെട്ട് ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാബു മൊഴി നല്‍കി. ശേഷം മൃതദേഹം വീടിന്റെ 300 മീറ്റര്‍ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നുവെന്നും വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam