
മുണ്ടക്കയം: കൈക്കൂലി വാങ്ങുന്നതിനിടെ സിഐയെയും സഹായിയെയും വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. മുണ്ടക്കയം സിഐ ഷിബുകുമാർ സഹായി സുദീപ് എന്നിവരെയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുന്പ് കഴക്കൂട്ടം സിഐ ആയിരിക്കെയും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്.
മുണ്ടക്കയം ഇളംകാട്ടിൽ കുടുംബ വഴക്കിനിടെ മകൻ ആക്രമിച്ച് പരുക്കേൽപ്പിച്ചതായി അച്ഛൻ കൊടുങ്ങവയലിൽ വർക്കി പോലീസിൽ പരാതി നൽകിയിരുന്നു. അമ്മയെ വീട്ടിനുളളിൽ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ടാണ് വീണ്ടും വഴക്കുണ്ടായത്. തുടർന്ന് മകൻ ജസ്റ്റിന് എതിരെ വധ ശ്രമത്തിനുൾപ്പെടെ പോലീസ് കേസെടുത്തു. ഈ കേസ് ഒത്തു തീർപ്പാക്കുന്നതിനാണ് മുണ്ടക്കയം സിഐ ഷിബുകുമാർ അൻപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
സിഐ യുടെ സഹായിയായ മുണ്ടക്കയം സ്വദേശി സുദീപാണ് ഇടനില നിന്നത്. തുടർന്ന് ജസ്റ്റിൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ഇവർ നൽകിയ പണം സിഐയുടെ ക്വാർട്ടേഴ്സിലെത്തി കൈമാറുന്നതിനിടെയാണ് ഷിബുകുമാറിനെയും സുദീപിനെയും വിജിലൻസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ഷിബുകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴക്കൂട്ടം സിഐ ആയിരിക്കെ സാന്പത്തിക തട്ടിപ്പ് കേസിൽ അകപ്പെട്ട പ്രതിയെ രക്ഷപെടുത്താൻ കൈക്കൂലി വാങ്ങിയ കേസിൽ ഇയാളെ റിമാൻഡ് ചെയ്തിരുന്നു.
അന്ന് സിഐക്കായി പണം വാങ്ങിയത് ഇടനിലക്കാരൻ ആയിരുന്നു. തുടർന്ന് കോടതിയിൽ ഷിബുകുമാർ കീഴടങ്ങുകയായിരുന്നു. ഇത്തരത്തിൽ നിരവധി കേസുകൾ പണം വാങ്ങി അട്ടിമറിച്ചതായി പ്രത്യേക കണ്ടെത്തുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കൈക്കൂലി കേസിൽ അറസ്റ്റിലായിട്ടും പോലും ഇയാൾക്ക് ക്രമസമാധാന ചുമതലയുള്ള സിഐ ആയി നിയമനം കിട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam