
ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ് യാത്രക്കാർ തമ്മിലടി. എമർജൻസി ലാൻഡിംഗ്. 186 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത ഈസി ജെറ്റ് വിമാനമാണ് സാങ്കേതികമല്ലാത്ത കാരണങ്ങളാൽ അടിയന്തരമായി തിരിച്ചിറക്കിയത്. ബ്രിട്ടനിലെ ലിവർ പൂളിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. എന്നാൽ യാത്രക്കാർ തമ്മിലുള്ള സംഘർഷം കൈവിട്ടുപോയതിന് പിന്നാല തിരികെ കാനറി ദ്വീപിലേക്ക് തന്നെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ബ്രിട്ടീഷുകാർ തന്നെയാണ് രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കേറ്റമാണ് കയ്യേറ്റത്തിലേക്കും കൂട്ടത്തല്ലിലേക്കും എത്തിയത്. വിമാനത്തിനുള്ളിലെ സംഘർഷം യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടതോടെയാണ് പൈലറ്റ് വിമാനം തിരിച്ച് കാനറി ദ്വീപുകളിലെ ടെനറീഫ് സൗത്ത് വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. എയർ ട്രാഫിക് കൺട്രോളർ നൽകുന്ന വിവരമനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന പത്തോളം വരുന്ന യാത്രക്കാരുടെ സംഘമാണ് അക്രമത്തിന് തുടക്കമിട്ടത്. വിമാനത്തിനുള്ളിൽ ചില യാത്രക്കാർ മോശമായി പെരുമാറിയതാണ് തിരിച്ചിറങ്ങാൻ കാരണമായതെന്ന് ഈസിജെറ്റ് അധികൃതരും ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനം ടെനറീഫിൽ ലാൻഡ് ചെയ്തയുടൻ പോലീസ് വിമാനത്താവളത്തിലെത്തി നടപടികൾ സ്വീകരിച്ചു. ഒന്നിച്ച് യാത്ര ചെയ്തിരുന്ന രണ്ട് മുതിർന്നവരും ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘത്തെ സ്പാനിഷ് സിവിലിയൻ ഗാർഡ് വിമാനത്തിൽ നിന്ന് പുറത്താക്കി. വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ എയർപോർട്ട് ടെർമിനലിൽ വച്ച് രണ്ട് കുടുംബങ്ങൾ തമ്മിൽ രൂക്ഷമായ തർക്കം നടന്നിരുന്നതായും, വിമാനത്തിനുള്ളിലേക്ക് കയറിയ ശേഷവും ഈ പ്രശ്നങ്ങൾ തുടരുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. പുറത്താക്കപ്പെടേണ്ടവരെ ഒഴിവാക്കിയ ശേഷം വിമാനം ലിവർപൂളിലേക്ക് യാത്ര തുടർന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam