
ഭോപ്പാല്‍: രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ലാത്തി ഉപയോഗിച്ച് ഒരാളെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവ്. മധ്യപ്രദേശ് പൊലീസുകാര്‍ ചേര്‍ന്നാണ് ലാത്തികൊണ്ട് ഒരാളെ അടിച്ചത്. സംഭവത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും പൊലീസെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
ഭോപാലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ചിന്ദ്വാരയിലാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന് സാക്ഷികളായവരിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറംലോകത്തെത്തിയത്. ആള്‍ താഴെ വീഴും വരെ പൊലീസുകാരന്‍ മര്‍ദ്ദിച്ചുകൊണ്ടിരുന്നു. ഇയാള്‍ താഴെ വീണിട്ടും അടി തുടരുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും മറ്റൊരാളും ഇത് നോക്കി നില്‍ക്കുകയും പിന്നീട് ഇയാളെ തൂക്കിയെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
ക്രിഷ്ണ ദോഗ്രേ, ആഷിഷ് എന്നീ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മര്‍ദ്ദനമേറ്റയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥനായ ശശാങ്ക് ഗാര്‍ഗ് പറഞ്ഞു. ക്രൂരമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam