
കൊട്ടിയം (കൊല്ലം): വിവാഹ വാഗ്ദാനം നൽകി മാസസികമായും ശാരീരികമായും ലൈംഗികപരമായും പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നുമുള്ള യുവതിയുടെ പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രതീഷ്കുമാറിനെ(42)യാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
കേസിനെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ
രതീഷ് വിവാഹ വാഗ്ദാനം നൽകിയ യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. രതീഷ്കുമാറിന്റെ ഭാര്യ കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് മരിച്ചു. രതീഷ്കുമാറും യുവതിയും അടുത്തതോടെ വീട്ടുകാരുടെ സമ്മതത്തോടെ ഓഗസ്റ്റിൽ വിവാഹം ഉറപ്പിച്ചു. പിന്നീട് യുവതിയിൽ നിന്നും യുവതിയുടെ വീട്ടുകാരിൽ നിന്നും രതീഷ്കുമാർ പലപ്പോഴായി പണം വാങ്ങി. യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി രതീഷിന് പണം നൽകി.
രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉയർന്നതോടെ ബന്ധം വേണ്ടെന്ന് യുവതിയുടെ അമ്മ പറഞ്ഞത് രതീഷിനെ പ്രകോപിപ്പിച്ചു. അമ്മയറിയാതെ ഇയാൾ യുവതിയെയും കൂട്ടി വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് പോയി. മകളെ കാണാനില്ലെന്നു യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഇരുവരും കൊട്ടിയം പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി ഒന്നിച്ചു ജീവിക്കുകയാണെന്നും അറിയിച്ചു. ഇരുവരും കണ്ണനല്ലൂർ നെടുമ്പനയിൽ വാടക വീട്ടിൽ താമസം തുടങ്ങി. എന്നാൽ ഒരുമിച്ച് ജീവിതം തുടങ്ങിതോടെ രതീഷ്കുമാർ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതി നൽകി. തുടർന്ന് ഇയാൾ ഒളിവിൽ പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam