
തൃശൂര്‍: വിവാഹ തട്ടിപ്പ് നടത്തി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി കേസ്. ആലപ്പുഴ അരൂർ സ്വദേശിയായ അരുണിനെതിരെ തൃശൂർ മതിലകം പൊലീസ് കേസെടുത്തു. ദൃശ്യങ്ങൾ ഷെയർ ചെയ്ത നാലു പേരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. തൃശൂർ മതിലകം സ്വദേശിയായ യുവതിയാണ് വിവാഹ തട്ടിപ്പിനിരയായത്. ആലപ്പുഴ അരൂർ സ്വദേശിയായ അരുൺ ആണ് ഒന്നാം പ്രതി. മാട്രിമോണിയൽ സൈറ്റിലൂടെയാണ് യുവതിക്ക് അരുണിന്‍റെ വിവാഹ ആലോചന വന്നത്.
അപ്പോള്‍ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി. അയർലൻഡിൽ ജോലിയാണെന്നായിരുന്നു അരുൺ പറഞ്ഞ് വിശ്വസിപ്പിച്ചത്. പക്ഷേ, ടാക്സി ഡ്രൈവറായിരുന്നു അരുണ്‍. അയർലെൻഡിൽ സ്ഥിര താമസമാക്കിയ കുടുംബമാണെന്നും തെറ്റിദ്ധരിപ്പിച്ച് ആലപ്പുഴയിലെ ക്ഷേത്രത്തിൽ ലളിതമായ ചടങ്ങിൽ വിവാഹം നടത്തുകയായിരുന്നു.
ബന്ധുക്കളെ പങ്കെടുപ്പിക്കാതെയായിരുന്നു വിവാഹം. ഇതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ റിസോർട്ടിലാണ് താമസിപ്പിച്ചത്. ഈ സമയത്താണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ഫോണിൽ പകർത്തിയത്. യുവാവിന്‍റെ തട്ടിപ്പിനിരയായ മറ്റൊരാള്‍ കാര്യങ്ങൾ പറഞ്ഞപ്പോഴാണ് യുവതി സത്യമറിയുന്നത്. ഇതോടെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ അരുണ്‍ പലപ്പോഴും ഭീഷണിപ്പെടുത്തി.
ഇതിനിടെ യുവതിക്ക് മറ്റൊരു വിവാഹ ആലോചന വന്നതറിഞ്ഞ പ്രതി, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ നാട്ടുകാരായ യുവാക്കളാകട്ടെ, ഈ ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഇവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതി അരുൺ മറ്റൊരു യുവതിക്കൊപ്പം ഇപ്പോള്‍ ഗൾഫിലാണ് താമസം. ഇയാളെ പിടികൂടി നാട്ടിൽ എത്തിക്കാൻ പൊലീസ് ശ്രമം തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam