
കണ്ണൂർ: കണ്ണൂരിൽ വയോധികയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തു. 77 വയസുള്ള മീര സോമസുന്ദരത്തിനാണ് പണം നഷ്ടമായത്. പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കണ്ണൂർ നഗരത്തിലാണ് മീര സോമസുന്ദരം താമസിക്കുന്നത്. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നീട് പൊലീസിൽ അറിയിക്കുകയും കണ്ണൂർ സൈബർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് ഈ ഇടപാടുകൾ എല്ലാം നടക്കുന്നത്. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘം വയോധികയുടെ ആധാർ കാർഡ്, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും വയോധികയെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇവരുടെ പണം ഏതെങ്കിലും തരത്തിൽ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയുണ്ടോ എന്ന് തെളിയിക്കാനായി മുഴുവൻ പണവും പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമയം വേണം. അതിനാൽ അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണം. അങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്. 1.58 കോടി കൊടുത്തതിന് ശേഷം, സ്വർണം വിറ്റ് ബാക്കി 50 ലക്ഷം കൂടി കൊടുക്കാനുള്ള തത്രപ്പാടിലാണ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുന്നത്. സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ച ബാങ്കാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. നഷ്ടപ്പെട്ട 1.58 കോടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam