പൊതുസ്ഥലത്ത് വിസര്‍ജിച്ചതിന് ദലിത് കുട്ടികളെ തല്ലിക്കൊന്നു

By Web TeamFirst Published Sep 26, 2019, 9:06 AM IST
Highlights
  • പൊതുസ്ഥലത്ത് വിസര്‍ജിച്ചതിന്‍റെ പേരില്‍ ദലിത് കുട്ടികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
  • ഗ്രാമത്തില്‍ ജാതിവിവേചനം ശക്തമാണെന്നും ദലിത് വിഭാഗക്കാരെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കാറുണ്ടെന്നുമാണ് ആരോപണം. 

ഭോപ്പാല്‍: ഗ്രാമത്തിലെ പൊതുസ്ഥലത്ത് വിസര്‍ജിച്ചെന്നാരോപിച്ച് രണ്ട് ദലിത് കുട്ടികളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭവ്കേധി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. റോഷ്നി ബാല്‍മീകി(12), അവിനാഷ് ബാല്‍മീകി(10) എന്നിവരാണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.

മുത്തശ്ശനെയും മുത്തശ്ശിയെയും കാണാനായി പുറപ്പെട്ട കുട്ടികള്‍ തെരുവിലെ പഞ്ചായത്ത് കെട്ടിടത്തിന് പുറത്ത് വിസര്‍ജിച്ചെന്നാരോപിച്ചാണ്  മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഹക്കിം യാദവ്, സഹോദരന്‍ രാമേശ്വര്‍ യാദവ് എന്നിവരെ  പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍ ഗ്രാമത്തില്‍ ജാതിവിവേചനം ശക്തമാണെന്നും പൊതുടാപ്പില്‍ നിന്ന് മറ്റുള്ളവര്‍ വെള്ളമെടുത്തതിന് ശേഷം മാത്രമെ ദലിത് വിഭാഗക്കാര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ എന്നും കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ മനോജ് ബാല്‍മീകി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചതിന് രണ്ടുവര്‍ഷം മുമ്പ് പ്രതികളുമായി വാക്കേറ്റമുണ്ടായതായും തന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ബാല്‍മീകി കൂട്ടിച്ചേര്‍ത്തു. 

click me!