മാനന്തവാടിയിൽ റിമാൻഡ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ചതിൽ പരാതിയുമായി കുടുംബം.
വയനാട്: മാനന്തവാടിയിൽ റിമാൻഡ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ചതിൽ പരാതിയുമായി കുടുംബം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മാനന്തവാടി പൊലീസിൽ പരാതി നൽകി. ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസിലാണ് കാട്ടിയേരി കോളനിയിലെ രാജുവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ആനക്കൊമ്പ് മോഷണകേസിൽ റിമാൻഡിലായിരുന്ന രാജു മരിച്ചത്. മാനന്തവാടി ജയിലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേര്യ കൊളമതറ വനത്തിൽ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസിൽ സെപ്തംബർ മൂന്നിന് രാജു ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോകവെയാണ് ഇവർ ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് വനംവകുപ്പിന്‍റെ വാദം. എന്നാൽ കസ്റ്റഡിയിലെത്ത പ്രതികളെ മർദ്ദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
രാജുവിന്‍റെ മൃതദേഹം സബ് കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വനംവകുപ്പ് അധികൃതർക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.