
ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന കേസിൽ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത നെഹ്റു ട്രോഫി അടിച്ചിറയിൽ ശ്യാം ലാൽ(33) ആണ് കൈവിലങ്ങുമായി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം.
പ്രതിക്കായി നോർത്ത്, സൗത്ത് പൊലീസ് സംയുക്തമായി ജില്ലയ്ക്കകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. കഴിഞ്ഞ 12 -ാം തിയതി വൈകീട്ട് കരളകം കാവുവെളി നിയാസിന്‍റെ വീട്ടിലാണ്, ശ്യാം ലാൽ അതിക്രമിച്ച് കയറിയത്. ശ്യാം ലാൽ ,നിയാസിനോട് പ്രാവിനെ ചോദിച്ചെങ്കിലും നിയാസ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിന്‍റെ ദേഷ്യത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ശ്യാം ലാൽ പ്രാവുകളെ കൊല്ലുകയും അതിക്രമം നടത്തുകയുമായിരുന്നു. തുടര്‍ന്ന് നിയാസിന്‍റെ പരാതിയില്‍ ശ്യാം ലാലിനെ നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതിയെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈവിലങ്ങുമായി ശുചിമുറിയിൽ കയറിയ ഇയാൾ, പുറത്ത് രണ്ട് പൊലീസുകാർ കാവൽ നിൽക്കെ വെന്‍റിലേറ്റർ വഴി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയെങ്കിലും ശ്യാം ലാലിനെ പിടിക്കാന്‍ കഴിഞ്ഞില്ല. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഇയാൾ ഓട്ടോറിക്ഷയിൽ തമ്പകച്ചുവട്ടിലെ ബന്ധുവീട്ടിൽ എത്തിയതായി കണ്ടെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. ശ്യാം ലാല്‍ മൊബൈൽ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കിയുള്ള അന്വേഷണം നടത്താന്‍ കഴിയില്ല. വെറും സ്റ്റേഷൻ ജാമ്യത്തില്‍ പുറത്തിറങ്ങാമായിരുന്ന കേസിൽ, പ്രതി കസ്റ്റഡിയില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ടതോടെ പൊലീസ് കേസ് കൂടുതല്‍ ഗൗരവമുള്ളതാക്കി.