പൊലീസുകാരന്‍റെ കൊലപാതകം; പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jan 09, 2020, 04:11 PM ISTUpdated : Jan 09, 2020, 04:25 PM IST
പൊലീസുകാരന്‍റെ കൊലപാതകം; പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു

Synopsis

സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലെ O471 2722500, 9497900999 എന്നീ നമ്പറിൽ വിവരം കൈമാറാം. കേരള-തമിഴ്നാട് ഡിജിപിമാർ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം: എഎസ്ഐയുടെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലെ O471 2722500, 9497900999 എന്നീ നമ്പറുകളിൽ വിവരം കൈമാറാം. 

ഇതിനിടെ കേന്ദ്ര ഇന്‍റലിജൻസ് ബ്യുറോ സംഘം കളിയിക്കവിളയിൽ എത്തി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതികളെ കുറിച്ചു സൂചന കിട്ടിയതായി തമിഴ്നാട് ഡിജിപി പറഞ്ഞുവെങ്കിലും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് വിശദീകരണം.

കളിയിക്കാവിളയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ രണ്ട് പേർ ഉൾപ്പെടുന്ന തീവ്രവാദ സ്വഭാവമുള്ള സംഘം കേരളത്തിലും തമിഴ്നാട്ടിലും അക്രമങ്ങൾക്ക് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.  കൊലപാതകത്തിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് അതീവ ജാഗ്രതയിലാണ്. കേരള-തമിഴ്നാട് ഡിജിപിമാർ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

കന്യാകുമാരി, കടലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ആറു യുവാക്കള്‍ അക്രമങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നുവെന്നായിരുന്നു സംസ്ഥാന ഇൻ്റലിജൻസ് ചൊവ്വാഴ്ച കേരള ഡിജിപിക്ക് കൈമാറിയ റിപ്പോർട്ട്. ആറുപേരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് റിപ്പോർട്ട് കൈമാറിയത്. എല്ലാവരും മുമ്പും കേസുകളിൽ പ്രതികളും തീവ്രസ്വഭാമുള്ള സംഘടനകളിലെ സജീവ അംഗങ്ങളുമാണ്. ഇതിൽ ഉൾപ്പെട്ട കന്യാകുമാരി ജില്ലയിലെ തൗഫീക്ക്, ഷെമീം എന്നിവരാണ് കളിയാക്കാവിളയിൽ പൊലീസുകാരനെ വെടിവച്ച് കൊന്നത്. പൊലീസിന് നേരെ നിറയൊഴിച്ച് സാന്നിധ്യം തെളിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. രക്ഷപ്പെടാനുള്ള വ്യക്തമായ പദ്ധതിയും ഇവർ തയ്യാറാക്കിയിരുന്നു. 

അതിനാൽ കേരള- തമിഴനാട് പൊലീസ് സംയുക്തമായി ആറുപേർക്കും വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് ഡിജിപി ടി കെ ത്രിപാഠിയും കേരള ഡിജിപി ലോക്നാഥ് ബെഹ്റയും ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിലയിരുത്തി. കൊല്ലത്ത് കോടതി വളപ്പിലുണ്ടായ സ്ഫോടനത്തില്‍ എൻഐഎ പിടികൂടിയത് തമിഴ്നാട് കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന ബെയ്സ് മൂവ്മെന്റ് എന്ന സംഘടനയിൽപ്പെട്ടവരെ ആയിരുന്നു. ബെയ്സുമായി തൗഫീക്കിനും ഷമീമിനും ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ