
ബോര്‍ഡ് ഗെയിമില്‍ തോറ്റതിന്‍റെ ദേഷ്യത്തില്‍ രണ്ടാനച്ഛനേയും സഹോദരിയേയും വെടിവച്ച യുവാവ് അറസ്റ്റില്‍. മോണോപോളി ഗെയിമിലെ പരാജയമാണ് ജോണ്‍ റോണാള്‍ഡ് ഡിവൈന്‍ ആംസ്ട്രോഗ് എന്ന യുവാവിന്‍റെ സകല നിയന്ത്രണവും തെറ്റിച്ചത്. മോണോപോളി മത്സരത്തിലെ ആദ്യ റൌണ്ട് വാക്കേറ്റത്തില്‍ കലാശിച്ചതോടെയാണ് യുവാവ് കുടുംബാംഗങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തത്. ബോര്‍ഡ് തട്ടിമറിച്ച ശേഷം യുവാവ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒക്കലഹോമയിലാണ് സംഭവം. ശനിയാഴ്ച വീട്ടുകാരെല്ലാം ഒത്തുചേര്‍ന്ന സമയത്താണ് മോണോപോളി കളിക്കാമെന്ന ആശയം ഉയര്‍ന്നത്. സമീപത്തെ വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടെന്ന വിവരത്തേതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. മദ്യപിച്ച ശേഷമായിരുന്നു യുവാവ് ബോര്‍ഡ് മത്സരത്തിനെത്തിയത്. മോണോപോളി കാര്‍ഡ് മാത്രമല്ല വീട്ടിലെ ഫര്‍ണിച്ചറുകളും യുവാവ് തകര്‍ത്തിരുന്നു. പോയിന്‍റ് നിലയിലെ തര്‍ക്കത്തിന് പിന്നാലെ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമാവുകയായിരുന്നു. ഇതാണ് വെടിവയ്പിലേക്ക് നയിച്ചത്. മത്സരത്തിലേത് പോലെ എളുപ്പം ജയിലില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് പൊലീസുകാര്‍ അറസ്റ്റിനേക്കുറിച്ച് പറയുന്നത്.
ഒക്ടോബര്‍ മൂന്നാം വാരം ബ്രിസ്റ്റോളില്‍ പൊലീസുകാരെ വ്യാജ സന്ദേശം നല്‍കി വീട്ടിലേക്ക് വിളിച്ച് വരുത്തി യുവാവ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സഹോദരങ്ങള്‍ തമ്മില്‍ അക്രമം നടക്കുന്നതായി സന്ദേശം ലഭിച്ചതിനേ തുടര്‍ന്ന് പൊലീസുകാര്‍ ബ്രിസ്റ്റോളില റെഡ്സ്റ്റോണ്‍ ഹില്‍ റോഡിലെത്തിയത്. ഇവര്‍ക്ക് നേരെ 35കാരനായ നിക്കോളാസ് ബ്രഡ്ച്ചര്‍ വെടി വയ്ക്കുകയായിരുന്നു.
നവംബര്‍ രണ്ടാം വാരം മുംബൈയ്ക്കടുത്ത് അമ്പർനാഥിൽ കാളയോട്ട മത്സരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെടി വയ്പ് നടന്നിരുന്നു. രണ്ടു വിഭാഗങ്ങൾ ചേരി തിരിഞ്ഞ് പരസ്പരം വെടിവയ്ക്കുകയായിരുന്നു. അമ്പർനാഥ് എംഐഡിസിയ്ക്ക് സമീപമായിരുന്നു സംഭവം. കാളയോട്ട മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടയിലാണ് തർക്കമുണ്ടായതും വെടിവയ്പിലെത്തിയതും. ആർക്കും പരിക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam