വട കടിച്ചതോടെ പൊട്ടിയ ട്യൂബിൽ നിന്ന് ഒട്ടിക്കുന്ന ദ്രാവകം യാത്രക്കാരന്റെ ചുണ്ടിൽ ഒട്ടിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്ന് യാത്രക്കാരന് ലഭിച്ചത് ഫെവിക്വിക് പശയുടെ ട്യൂബ്. മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ചയാണ് സംഭവം. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ട്രെയിനിൽ വിതരണം ചെയ്ത ലഘു ഭക്ഷണത്തിനൊപ്പമുണ്ടായ വടയ്ക്കുള്ളിൽ നിന്നാണ് പശയുടെ ട്യൂബ് കണ്ടെത്തിയത്. ലയൺസ് ക്ലബ് അംഗങ്ങളുടെ സംഘത്തിൽപ്പെട്ട ഡി. ശേഖർ എന്ന യാത്രക്കാരനാണ് പശ ട്യൂബുള്ള വട ലഭിച്ചത്. പരിപ്പ് വട കഴിക്കുന്നതിനിടെയാണ് സംഭവം. വട കടിച്ചതോടെ പൊട്ടിയ ട്യൂബിൽ നിന്ന് ഒട്ടിക്കുന്ന ദ്രാവകം അദ്ദേഹത്തിന്റെ ചുണ്ടുകളിലേക്ക് പറ്റിപ്പിടിച്ചു. ഉടൻ തന്നെ പുറത്തെടുത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. അബദ്ധത്തിൽ ഏതെങ്കിലും കുട്ടികളാണ് ഇത് കഴിച്ചിരുന്നതെങ്കിൽ സ്ഥിതി എന്താകുമായിരുന്നു എന്നാണ് യാത്രക്കാർ പ്രതികരിക്കുന്നത്.
സംഭവത്തെ തുടർന്ന് രോഷാകുലരായ യാത്രക്കാർ ഐ.ആർ.സി.ടി.സിക്ക് നേരിട്ട് പരാതി നൽകുകയും എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം പങ്കുവെക്കുകയും ചെയ്തു. ട്രെയിനിലെ ജീവനക്കാരുമായി ബന്ധപ്പെട്ടപ്പോൾ, ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് അവർ മറുപടി നൽകിയത്. സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും ഐ.ആർ.സി.ടി.സി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.


