
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് (Bus) ജീവനക്കാരടക്കം ആറ് പേര്‍ക്കെതിരെയും കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസ്.
കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണയിൽ വെച്ച് കേസുകൾക്ക് ആസ്പദമായ സംഭവുമുണ്ടായത്. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്നു മുബാറക്കിനെയാണ് ബസ് ജീവക്കാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചതിനുശേഷം ഇയാളുടെ കൈകള്‍ പിറകിലേക്ക് കെട്ടിയിടുകയും ചെയ്തു. കണ്ടക്ടറുമായി വാക്കു തര്‍ക്കമുണ്ടായതോടെ ഹാരിസ് ഇബ്നു മുബാറക്ക് കയ്യിലുണ്ടായിരുന്നു കുരുമുളക് പൊടി സ്പ്രേ ചെയ്തെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. മുളകുപൊടി പ്രയോഗത്തില്‍ ബസ് ജീവനക്കാര്‍ക്കും ചില യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. അക്രമാസക്തനായ യുവാവിനെ പൊലീസെത്തുന്നതുവരെ തടഞ്ഞുവക്കാനാണ് കെട്ടിയിട്ടതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. എന്നാൽ ബസില്‍ വെച്ച് സ്ത്രീകളെ കണ്ടക്ടര്‍ ശല്യം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിനാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നുമാണ് ഹാരിസ് ഇബ്നു മുബാറക്ക് പറയുന്നത്.
സംഭവത്തില്‍ ഇരു കൂട്ടരുടേയും പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് മേലാറ്റൂര്‍ പൊലീസ് അറിയിച്ചു. കുരുമുളക് സ്പ്രേ അടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് ഹാരിസ് ഇബ്നു മുബാറക്കിനെതിരെ കേസെടുത്തിട്ടുള്ളത്. കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ബസ് ഡ്രൈവറും കണ്ടക്ടറും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരേയും കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam