300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് തിരികെ എത്തി പരിശോധിച്ചപ്പോൾ കാണാനില്ലാതെ വന്നതോടെയാണ് നവീൻ പൊലീസിൽ പരാതി നൽകിയത്.

ബെം​ഗളൂരു: കർണാടക വിധാൻസൗധയിൽ മന്ത്രിയുടെ ഓഫീസിൽ മോഷണം. മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവും അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഡി ഗ്രൂപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകത്തിലെ നഗര വികസന മന്ത്രി ബൈരതി സുരേഷയുടെ ഓഫീസിലെത്തിയ നവീൻ എന്നയാളുടെ ബാഗ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതി ആന്റണിയെ പൊലീസ് പിടികൂടിയത്. ഡി ഗ്രൂപ്പ് ജീവനക്കാരനാണ് ഇയാളെന്ന് വിധാൻസൗധ പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ നവീൻ മന്ത്രിയെ കാണാനായി ഓഫീസിൽ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗ് എടുക്കാൻ മറന്നു. 300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും ബാഗിൽ ഉണ്ടായിരുന്നു. ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് തിരികെ എത്തി പരിശോധിച്ചപ്പോൾ കാണാനില്ലാതെ വന്നതോടെയാണ് നവീൻ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത വിധാൻസൗധ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആന്റണി ബാഗുമായി പോകുന്നത് കണ്ടു.

തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആന്റണിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം അതീവ സുരക്ഷാ മേഖലയായ വിധാൻസൗധയിൽ മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തിയിട്ടും എങ്ങനെ പരാതിക്കാരനായ നവീന് മന്ത്രിയുടെ ഓഫീസിൽ കയറാനായി എന്നത് സംശയം ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണ്ണവും പണവുമടങ്ങിയ ബാഗ് മോഷണം പോയി; ഡി ഗ്രൂപ്പ് ജീവനക്കാരൻ അറസ്റ്റിൽ