
ലക്നൌ: റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒന്നരമാസത്തിന് ശേഷം പ്രതികള്‍ പിടിയില്‍. ലക്നൌവിലെ റഹീമാബാദിലാണ് ഏപ്രില്‍ 10നാണ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ഡോക്ടറും വാര്‍ഡ് ബോയും ഫാര്‍മസിസ്റ്റും ചേര്‍ന്നാണ് നഴ്സായ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇവര്‍ മൂന്ന് പേരുമായും പ്രണയത്തിലായിരുന്നു കൊല്ലപ്പെട്ട നഴ്സെന്നും വിശ്വാസവഞ്ചന തിരിച്ചറിഞ്ഞതോടെ മൂവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്. റെയില്‍വേ പാളത്തിന് സമീപത്തേക്ക് യുവതിയെ വിളിച്ചുവരുത്തിയ ശേഷം മൂവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി കാത്തഗോഡം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ മൃതദേഹം ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സംഭവത്തില്‍ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാള്‍ ഒളിവിലാണ്. ദുബഗ്ഗയിലെ ആശുപത്രിയിലെ ഡോക്ടറായ ഡോ. അങ്കിത്, റഹീമാബാദ് സ്വദേശിയായ അമിത് അവസ്തി എന്നിവരാണ് പിടിയിലായിട്ടുള്ളത്. ദിനേശ് മൌര്യ എന്നയാളാണ് ഒളിവില്‍ പോയിരിക്കുന്നത്. ഫോണ്‍ കോളുകളെ നിരീക്ഷണത്തിലാക്കിയുള്ള അന്വേഷണമാണ് ഡോ. അങ്കിതിലേക്ക് എത്തിയത്. യുവതി മൂന്ന് പേരുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് തിരിച്ചറിഞ്ഞതോടെയാണ് ഡോക്ടര്‍ അടക്കമുള്ളവര്‍ ഇവരെ കൊലപ്പെടുത്താനായി ഗൂഡാലോചന നടത്തിയത്. ഡോക്ടറുടെ ആശുപത്രിയിലെ തന്നെ നഴ്സിനാണ് ഇതേ ആശുപത്രിയിലെ മൂന്ന് പേരുമായി പ്രണയ ബന്ധമുണ്ടായിരുന്നത്.
മരണപ്പെട്ട ദിവസം നിരവധി തവണ യുവതിയെ പല സമയങ്ങളിലായി ഡോ അങ്കിത് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തേക്കുറിച്ച് പൊലീസിന് ധാരണ ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam